ഒടുവില്‍ 1962 ഒക്ടോബര്‍ 31 ന് നെഹ്റു മനസ്സില്ലാമനസോടെ മേനോനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നത് വരെയെത്തി കാര്യങ്ങള്‍. പുറത്താക്കപ്പെട്ട മേനോന്‍റെ രാഷ്ട്രീയഭാവി പുനരുജ്ജീവിപ്പിക്കുന്ന സത്വരനടപടികള്‍ കൈകക്കൊള്ളാനായി റഷ്യന്‍ നേതൃത്വം കെ.ജി.ബി. ഡെല്‍ഹി റസിഡന്‍സിക്ക് അംഗീകാരം നല്‍കി. ഇതിനെ തുടര്‍ന്ന് ചില മാധ്യമസ്ഥാനങ്ങളെ വിലക്കെടുത്ത് മേനോനെ പുകഴ്ത്തുന്ന ചില ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള പദ്ധതി തയ്യാറാക്കി കെ.ജി.ബി. നടപ്പിലാക്കി. സമാനമായ പദ്ധതികള്‍ മേനോനുവേണ്ടി കെ.ജി.ബി.യുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു. 1967 ലെ തിരഞ്ഞെടുപ്പില്‍ മേനോന്‍ മത്സരിക്കുന്ന സമയത്ത് കെ.ജി.ബി. യുടെ പൂര്‍ണ്ണപിന്തുണ മേനോന്‍റെ ഇലക്ഷന്‍ പ്രചാരണത്തിനുണ്ടായിരുന്നു. സോവിയറ്റ് യൂണിയനോടുള്ള മേനോന്‍റെ വിധേയത്വത്തെ അഭിനന്ദിച്ചു കൊണ്ട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മേനോന് ഒരു അഭിന്ദനകുറിപ്പ് അയക്കുകയുണ്ടായി.
മേനോന്‍റെ രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനായി കെ.ജി.ബി. നടത്തിയ പദ്ധതികള്‍ വിജയമായി ഭവിച്ചില്ല. ഏറെനാളും വിദേശത്ത് പ്രവര്‍ത്തനം നടത്തിയതിനാല്‍ മേനോന് കാര്യമായ ജനപിന്തുണ ഇല്ലാതിരുന്നതായിരുന്നു പ്രധാന പ്രശ്നം . അതിനോടൊപ്പം തന്നെ പ്രതിരോധമന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയവുമായിരുന്നു മേനോന്‍ . പാര്‍ട്ടിയിലെ ചില അണികള്‍ ഒഴിച്ച് ഒരാള്‍ പോലും മേനോനെ പിന്തുണക്കാന്‍ മുന്നോട്ടു വന്നില്ല . ഈ അണികളില്‍ മിക്കവരും കെ.ജി.ബിയുടെ പണം കൈപ്പറ്റിയായിരുന്നു മേനോനെ പിന്‍തുണച്ചുകൊണ്ടിരുന്നത് . ഇന്ത്യയിലെ ജനങ്ങളുമായി ഒരു ബന്ധം അടിസ്ഥാനപരമായി തന്നെ മേനോന് ഇല്ലായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും നടപ്പിലുമൊക്കെ തന്നെ തികഞ്ഞ വിദേശിയായിമാറിയിരുന്നു മേനോന്‍. ആയതിനാല്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് കത്തിയും മുള്ളും ഉപയോഗിച്ചുള്ള തീന്‍മേശ മര്യാദകള്‍ മാത്രമായിരുന്നു മേനോന്‍റെ കൈമുതല്‍. 1967 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിക്ഷേധിച്ചതിനെതുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ബോംബെയില്‍ നിന്നും മത്സരിച്ചെങ്കിലും മേനോന്‍ ദയനീയമായി പരാജയപ്പെട്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാളില്‍ നിന്നും ഇടത് പിന്തുണയോടെ ലോകസഭാംഗമായി മേനോന്‍. തിരഞ്ഞെടുപ്പില്‍ മേനോന്‍ ഉയര്‍ത്തിക്കാട്ടിയ ചില പ്രചാരണ തന്ത്രങ്ങള്‍ കെ.ജി.ബി യുടെ സജീവ ഇടപെടലിനെ സൂചിപ്പിക്കുന്നതായിരുന്നു. അതിനുദാഹരണമായിരന്നു അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ നടത്തിയ കൂട്ടക്കുരുതിയെന്നുള്ള കെട്ടുകഥയും മറ്റും, വിയറ്റ് ജനതയെ അമേരിക്കന്‍ പട്ടാളക്കാര്‍ നിര്‍ദാക്ഷണ്യം വംശഹത്യചെയ്തെന്നും, ഗര്‍ഭിണികളുടെ വയര്‍ വെട്ടിപ്പിളര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് വെട്ടിക്കൊന്നെന്നും , തുടങ്ങിയ നിറം പിടിപ്പിച്ച നുണകള്‍ മേനോന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായി ഉപയോഗിച്ചു. 1974ല്‍ മരണമടയുന്ന സമയമായപ്പോഴേക്കും രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായിതീര്‍ന്നിരുന്നു അയാള്‍.
മേനോന്‍റെ രാഷ്ട്രീയ ജീവിതം അനിവാര്യമായ പതനത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ, 1964ൽ നെഹ്റുവിന്‍റെ മരണത്തെത്തുടര്‍ന്ന് പിന്‍ഗാമിയായി മോസ്കോ പരിഗണിച്ചരുന്നത് മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായ ഗുല്‍സാരിലാല്‍നന്ദയെയായിരുന്നു. ഒരു പക്ഷേ നന്ദ ഉയര്‍ന്നു വന്നില്ലങ്കില്‍ നെഹ്റുവിന്‍റെ അടുത്ത അനുയായി കൂടിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിക്ക് പിന്തുണ നല്‍കാനും കെ.ജി.ബി ക്ക് നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ നന്ദയുമായിട്ടും, ശാസ്ത്രിയുമായിട്ടും കെ.ജി.ബി. ഏതെങ്കിലും രീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്നതായി ഒരു വിവരവും മിട്രോഖില്‍ രേഖപ്പെടുത്തിയിട്ടില്ല.
Comments
Post a Comment