ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ പരാജയത്തിനു പിന്നിലെന്ന് ഇന്ദിര ആരോപിച്ചുകൊണ്ടോയിരുന്നു.
ഇന്ദിരയോടുള്ള പൊതുജന വിരോധം കൊണ്ട് മാത്രം കൈവന്ന ജനതാ സര്‍ക്കാരിന്‍റെ ആയുസ്സ് വളരെപ്പെട്ടന്നു തന്നെ തീര്‍ന്നു. 1980 ജനുവരിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 542ല്‍ 351 സീറ്റ് നേടി കോണ്‍ഗ്രസ് (ഐ) അധികാരത്തില്‍ തിരിച്ചു വന്നു. ഇന്ദിരയുടെ വിജയത്തെപ്പറ്റി പത്ര മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി. വന്‍ വിജയത്തിനു തൊട്ടു പിന്നാലെ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍റെ വേഷത്തില്‍ വന്ന കെ.ജി.ബി ഏജന്‍റായ നിക്കോളായ ബന്ധപ്പെടാന്‍ ഇന്ദിര ശ്രമിച്ചെങ്കിലും ആ സമയമായപ്പോഴേക്കും നിക്കോളായെ റഷ്യ തിരിച്ചു വിളിച്ചിരുന്നു. ഇന്ദിര അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും റഷ്യ തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ച് ആശങ്കാകുലരായിരുന്നു. റഷ്യയെ ഒരു രീതിയിലും അടുപ്പിക്കാത്ത സഞ്ജയ് അപ്പോഴേക്കും കാര്യമായ രീതിയില്‍ കരുത്താര്‍ജ്ജിച്ചിരുന്നു. ഇന്ദിരയുടെ അവകാശിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും അതിശക്തമായി ഇടപ്പെട്ട സഞ്ജയെ വിദൂരമായ രീതിയില്‍ പോലും സ്വാധീനിക്കാന്‍ കെ.ജി.ബിക്ക് കഴിഞ്ഞില്ല. സഞ്ജയുടെ അനുചരന്‍മാര്‍ക്കിടയിലുള്ള PURI എന്ന രഹസ്യനാമമുള്ള വ്യക്തിയില്‍ മാത്രമായി ഒതുങ്ങി കെ.ജി.ബിയുടെ സ്വാധീനം. അങ്ങനെയിരിക്കെ 1980 ജൂണില്‍ അപ്രതീക്ഷിതമായ ഒരു വിമാന അപകടത്തില്‍ സഞ്ജയ് കൊല്ലപ്പെടുകയും ഇന്ദിര കടുത്ത ആഘാതത്തിലാവുകയും ചെയ്തു. സഞ്ജയുടെ മരണം റഷ്യയെ സംബന്ധിച്ചിടത്തോളം അതീവ ഹൃദ്യമായ ഒരു വാര്‍ത്തയായിരുന്നു. നിറഞ്ഞ മനസിനോടെ റഷ്യന്‍ പൊളിറ്റ് ബ്യൂറോ അതിനെ സ്വാഗതം ചെയ്തു.
1980കളുടെ തുടക്കത്തില്‍ ഇന്ത്യയും റഷ്യയുമായുള്ള ബന്ധം പുനരുജ്ജീവിക്കപ്പെട്ടെങ്കിലും മുന്‍ കാലങ്ങളിലെപ്പോലെ അത്ര ദൃഢമല്ലായിലുന്നു. സി.പി.ഐലെ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ട് പോകാനാകില്ല എന്ന നിഗമനത്തില്‍ ഇന്ദിര എത്തിച്ചേര്‍ന്നു. ഇക്കാര്യം 1980 ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിച്ച സോവിയറ്റ് മേധാവി ബ്രഷ്നോവിനോട് തുറന്നു പറയാന്‍ ഇന്ദിര മടിച്ചില്ല. വലതു പക്ഷം കോണ്‍ഗ്രസിനെ ശക്തമായി ആക്രമിച്ചു അതു ഞങ്ങള്‍ മനസിലാക്കി എന്നാല്‍ ഇടതുപക്ഷത്തിന്‍റെ സ്വഭാവ വൈരുദ്ധ്യത്തെ മനസിലാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടു. ഇതിനെപ്പറ്റി പഠനം നടത്തിയ കെ.ജി.ബിക്ക് ചില സി.പി.ഐ നേതാക്കള്‍ വ്യക്തിപരമായി ഇന്ദിരയെ വിമര്‍ശിച്ചത് മനസിലാക്കാനായി.
ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...
Comments
Post a Comment