Skip to main content

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു സംഘടന ഇന്ദിര ഉണ്ടാക്കി. വേള്‍ഡ് പീസ് ആന്‍റ് സോളിസാരിറ്റി ഓര്‍ഗനൈസേഷന്‍ തുടങ്ങുന്നതിലൂടെ റഷ്യയുമായുള്ള സാംസ്കാരിക സഹകരണത്തിലെ സി.പി.ഐ കുത്തക തകര്‍ക്കുകയായിരുന്നു ഇന്ദിരയുടെ ലക്ഷ്യം. ഇതിനെ തുടര്‍ന്ന സി.പി.ഐയും ഇന്ദിരയും തമ്മില്‍ കൂടുതല്‍ ശത്രുത നിലവില്‍ വന്നു. നിരന്തരമായ കമ്മ്യൂണിസ്റ്റ് ആക്രമണങ്ങളില്‍ സഹികെട്ട ഇന്ദിര അതില്‍ പ്രതിഷേധിച്ച് റഷ്യന്‍ നേതാവായ ആന്ത്രാപ്പോവിന് ഒരു കത്ത് അയക്കുകയുണ്ടായി. വലതുപക്ഷ പിന്‍തിരിപ്പന്‍മാരുമായി കൂടിച്ചേര്‍ന്ന് സി.പി.ഐ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. സി.പി.ഐ പോളിറ്റ് ബ്യൂറോയിലെ അംഗവും രാജേശ്വര റാവുവിന്‍റെ വിമര്‍ശകനുമായ യോഗേന്ദ്ര ശര്‍മയുടെ കൈവശമാണ് ഈ കത്ത് ഇന്ദിര കൊടുത്തത്. പക്ഷെ യോഗേന്ദ്ര ഇന്ദിരയെ തിരിഞ്ഞു കൊത്തി. റഷ്യലിലെത്തിയ അയാൾ ഈ കാര്യങ്ങള്‍ ഒരു ഉയർന്ന സഖാവിനോട് തുറന്ന് പറഞ്ഞു . ഈ വാര്‍ത്ത സി.പി.ഐ പുറത്ത് വിടുകയും മാധ്യമങ്ങള്‍ ഏറ്റെടുത്ത് വിവാദമാകുകയും ചെയ്തു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്ദിര കമ്മ്യൂണിസ്റ്റ് റഷ്യയെ ക്ഷണിച്ചുവെന്നുള്ള ആരോപണത്തിന് ഇന്ദിര മൗനം പാലിക്കുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് സോവിയറ്റ് റഷ്യയുമായുള്ള ബന്ധത്തിന് മങ്ങലേറ്റുവെങ്കിലും സൗഹൃദം തുടര്‍ന്നു പോന്നു. സോവിയറ്റ് മേധാവിയായ ബ്രഷ്നേവിന്‍റെ ശവസംസ്കാര ചടങ്ങിന് ഇന്ദിര റഷ്യയില്‍ പോയപ്പോള്‍ സ്വീകരിക്കാന്‍ ബ്രഷ്നേവിന്‍റെ പിന്‍ഗാമി ആന്ത്രപ്പോവ്(മുന്‍ കെ.ജി.ബി മേധാവി) മുന്നിട്ടു നിന്നു. ഒരു കമ്മ്യൂണിസ്റ്റ് ഇതര നേതാവിനെ ആദ്യമായിട്ടാണ് റഷ്യന്‍ നേതാവ് നേരിട്ട് സ്വീകരിക്കുന്നത്.

Comments