1970 കളിൽ ആഫ്രിക്കയിലും, മധ്യ അമേരിക്കയിലും, ഏഷ്യയിലും പലതരത്തിലുള്ള വിപ്ലവ പ്രവര്‍ത്തനങ്ങൾ നടന്നു. ഇതിനെയെല്ലാം കൈയ്യയച്ച് സഹായിക്കാൻ കെ.ജി.ബി മുന്‍പന്തിയിൽ തന്നെ ഉണ്ടായിരുന്നു. അതി സങ്കീര്‍ണ്ണമായ രീതിയിൽ കെജിബി നടത്തിയ വിപ്ലവ പ്രവര്‍ത്തനങ്ങളെകുറിച്ച് സോവിയറ്റ് നേതാവ് ബ്രഷ്നേവിന് കാര്യമായ അവഗാഹം ഉണ്ടായിരുന്നില്ല. ആരോഗ്യപരമായ പ്രശ്നങ്ങൾ ബ്രെഷ്ചെവിനെ കാര്യമായി അലട്ടുകയായിരുന്നു. അതീവ രഹസ്യമായ രേഖകള്‍പോലും കാഴ്ച മങ്ങിത്തുടങ്ങിയ ബ്രെഷ്നേവിന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. 1979 ആയപ്പോഴേക്കും ബ്രെഷ്നേവിന്‍റെ ആരോഗ്യം ഏറെക്കുറെ നശിച്ചിരുന്നു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി അയാള്‍. ഇത്രയൊക്കെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നുവെങ്കിലും മൂന്നാം ലോകരാജ്യങ്ങളില്‍ തങ്ങള്‍ നടത്തേണ്ട ഇടപെടലുകളെകുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ബ്രെഷ്നേവ് കാത്തുസൂക്ഷിച്ചിരുന്നു.
1981 ലെ 26ആം പാര്‍ട്ടി കോണ്‍ഗ്രസ്സിൽ അതിനെപ്പറ്റി ശക്തിയുക്തം പ്രസംഗിക്കാന്‍ ബ്രെഷ്നേവിനായി. അഫ്ഗാന്‍ യുദ്ധത്തിലുണ്ടായ തിരിച്ചടി വലിയ കാര്യമായി റഷ്യ കരുതിയില്ല. അതിനെപ്പറ്റി ഒരു വിമര്‍ശനം പോലും പാര്‍ട്ടി പ്ലീനത്തില്‍ നടന്നില്ല. എത്യോപിയയിലും, നിക്കരഗ്വേയിലും, സോവിയറ്റ് പിന്തുണയോടെ നടന്ന വിപ്ലവത്തിന്‍റെ വിജയത്തെപ്പറ്റി അവിടെ പരമര്‍ശിക്കപ്പെട്ടു. അംഗോള, മൊസാംബിക്, സിറിയ, യെമെന്‍ തുടങ്ങിയ രാജ്യങ്ങളെ തങ്ങളുടെ വഴിയിൽ കൊണ്ടുവരാൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനായി എന്ന് അവിടെ വിലയിരുത്തപ്പെട്ടു.
അമേരിക്കക്ക് എതിരായി മൂന്നാം ലോകരാജ്യങ്ങളിൽ വികാരം തിരിച്ചുവിടാൻ കാര്യമായ രീതിയിലുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയും, നടപ്പാക്കുകയും ചെയ്യുന്നതിൽ റഷ്യ ഒരിഞ്ചുപോലും പിന്നോക്കം പോയില്ല. 1974 ആയപ്പോഴേക്കും കെ.ജി.ബിയുടെ നേതൃത്വത്തിൽ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എ ക്കെതിരെ 250 ഓളം പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കിയിരുന്നു. ഇതിനെതുടര്‍ന്ന് സി.ഐ.എ ക്ക് എതിരെ ആഗോളരീതിയില്‍ ഒരു വികാരം മാധ്യമങ്ങളിലൂടെയും, പ്രതിക്ഷേധങ്ങളിലൂടെയും, രാഷ്ട്രീയക്കാരന്‍മാരുടെ പ്രസംഗങ്ങളിലൂടെയും തുടരെതുടരെ പുറത്ത് വന്നുകൊണ്ടിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതേ മാതൃകയില്‍ കെ.ജി.ബി സി.ഐ.എ ക്ക് എതിരെ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പിന്നീടുള്ള കണക്കുകള്‍ മിട്രോഖിൻ രേഖപ്പെടുത്തിയിട്ടില്ല. അതിനെ തുടര്‍ന്ന് സി.ഐ.എ ക്കെതിരെ നിരന്തരം അമേരിക്കയില്‍ നിന്നു പോലും സ്വരം ഉയര്‍ന്നുവന്നു. വൈറ്റ് ഹൗസിലും സി.ഐ.എ ക്ക് ഉള്ളിലുമുള്ള ആഭ്യന്തരപ്രശ്നങ്ങളെത്തുടര്‍ന്ന് പല ഞെട്ടിക്കുന്ന വസ്തുതകളും പുറത്ത് വരികയുണ്ടായി. അതിനെതുടര്‍ന്ന് വാട്ടര്‍ഗേറ്റ് കുംഭകോണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വരികയും പ്രസിഡൻ്റ് നിക്സണ്‍ രാജിവെയ്ക്കുകയും ചെയ്തു. സി.ഐ.എ യുടെ പല രഹസ്യപദ്ധതികളുടെയും വിവരങ്ങള്‍ പുറത്ത് വന്നതിനെത്തുടര്‍ന്ന് ഏജന്‍സിയെ കാര്യമായ രീതിയില്‍ ചെളിവാരിയെറിയാന്‍ തല്‍പരകക്ഷികള്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് സി.ഐ.എ യുടെ മേധാവിയായി വന്ന വില്ല്യം കോള്‍ബി ഇങ്ങനെ പ്രസ്താവിച്ച . “ലോകത്ത് മറ്റൊരു ഏജന്‍സിക്കും സംഭവിക്കാത്ത തരത്തിലുള്ള പൊതുസൂഷ്മപരിശോധനക്കും, പരുഷതക്കും സി.ഐ.എ വിധേയമായി”. നിക്സണ് ശേഷം പ്രസിഡന്‍റായി വന്ന ജെറാള്‍ഡ് ഫോര്‍ഡിന് സി.ഐ.എ യോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നിട്ടുകൂടി അന്നത്തെ രാഷ്ട്രീയ അന്തരീക്ഷം അത്രമേല്‍ സി.ഐ.എ ക്ക് എതിരായിരുന്നു. തന്നാലാവുന്ന വിധം സി.ഐ.എ യെ പിന്‍താങ്ങാന്‍ അദ്ദേഹം നോക്കിയെങ്കിലും വാട്ടര്‍ഗേറ്റ് വിവാദത്തെതുടര്‍ന്ന് ഉണ്ടായകോലാഹലങ്ങളില്‍ നിന്നും അകലം പാലിക്കാനും വൈറ്റ് ഹൗസ് വൃത്തങ്ങളുടെ വിശ്വാസം നേടിയെടുക്കുവാനുമായി സി.ഐ.എ യുമായി കാര്യമായ രീതിയില്‍ അദ്ദേഹം ബന്ധം പുറമെ സൂക്ഷിച്ചില്ല .
Comments
Post a Comment