ആഗോള സാമ്രാജ്യ വിരുദ്ധ സമരത്തിന് സോവിയറ്റ് റഷ്യയിൽ മുന്‍കൈ എടുത്തത് കെജിബി
ആയിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തേക്കാൾ മേല്‍ക്കൈ അവര്‍ക്ക് ഈ
കാര്യത്തില്‍ ഉണ്ടായിരുന്നു. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ
ശിലാസ്ഥാപനം മുതൽ അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനത്തിൽ വരെ
കെജിബിയുടെ അദൃശ്യകരങ്ങൾ പ്രവര്‍ത്തിച്ചിരുന്നു. . 1960കളില്‍
പശ്ചിമരാഷ്ട്രങ്ങള്‍ക്ക് യു.എന്‍ ല്‍ ഭൂരിപക്ഷം നഷ്ട്ടപ്പെട്ടു . പുതുതായി
സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങൾ യു.എന്‍ ല്‍ അംഗത്വം നേടിയതിനെ തുടര്‍ന്നായിരുന്നു
ഈ സംഭവ വികാസം. മൂന്നാം ലോകരാഷ്ട്രങ്ങൾ ചേരി ചേരാ പ്രസ്ഥാനത്തില്‍ അണിനിരന്നു. ചേരി
ചേരാ പ്രസ്ഥാനമെന്ന് പേരിൽ മാത്രം ഉണ്ടായിരുന്നുള്ളൂ. സാമ്രാജ്യത്വ വിരുദ്ധ
ശക്തികൾക്കെതിരെയുള്ള നിലപാട് എന്ന നിലയില്‍ റഷ്യന്‍ ചേരിയിൽ നിലയുറപ്പിച്ച്
അമേരിക്കൻ താല്‍പര്യങ്ങൾക്കെതിരെ അവർ യു.എന്‍ ല്‍ വോട്ടുചെയ്തു. തങ്ങളെ അടക്കി
ഭരിച്ച പാശ്ചാത്യ ശക്തികളോടുള്ള വിരോധത്തിനധിഷ്ഠിതമായി അവര്‍ സോവിയറ്റ് നിലപാടിനോട്
ചേര്‍ന്ന് നിന്ന് നയങ്ങള്‍ രൂപീകരിച്ചു. ഇതിനെ തുടര്‍ന്നു 1969ല്‍ ബെൽഗ്രേഡിൽ
ചേര്‍ന്ന ചേരി ചേരാ പ്രസ്ഥാന സമ്മേളനത്തിൽ അമേരിക്കന്‍ അതിക്രമത്തില്‍ കഷ്ടത
അനുഭവിക്കുന്ന വിയറ്റ്നാമിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രമേയം പാസ്സാക്കി.
അമേരിക്കന്‍ ഇടപെടലിനെ അതിരൂക്ഷമായ ഭാഷയിൽ അപലപിക്കാനും ചേരി ചേരാ നേതാക്കൾ
മടിച്ചില്ല. പക്ഷേ 1968ല്‍ സോവിയറ്റ് റഷ്യ ചെക്കോസ്ലോവാക്ക്യയുടെ മേൽ നടത്തിയ
കടന്നുകയറ്റത്തെപ്പറ്റി സൗകര്യപൂര്‍വമായ മൗനം പാലിക്കാൻ ചേരി ചേരാ നേതാക്കൾ
മത്സരിച്ചു. ഇതില്‍നിന്നും ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ യഥാര്‍ത്ഥ ചേരി നമുക്ക്
മനസ്സിലാക്കി എടുക്കാൻ കഴിയുന്നതെ ഉള്ളൂ. പ്രത്യക്ഷത്തില്‍ ഒരു ചേരിയിലും ഇല്ലെന്ന്
വരുത്തിത്തീര്‍ത്ത് സോവിയറ്റ് റഷ്യയ്ക്ക് പാദസേവ നടത്തുകയായിരുന്നു ചേരി ചേരാ
പ്രസ്ഥാനത്തിലെ നേതാക്കള്‍. റഷ്യ ഇതിലൂടെ ഒരു സംഗതി ഉറപ്പിച്ചു. ചേരി ചേരാ
നേതാക്കന്മാരും ആ പ്രസ്ഥാനവും ശീതയുദ്ധം ജയിക്കാന്‍ തങ്ങളെ സഹായിക്കും.
വിയറ്റ്നാമിലെ അമേരിക്കയുടെ പിന്മാറ്റം, സോവിയറ്റ് റഷ്യയുടെ മൂന്നാം ലോക
രാജ്യങ്ങളോടുള്ള സമീപനത്തിൽ കാതലായ മാറ്റം വരുത്തി. വിയറ്റ്നാം യുദ്ധക്കെടുതികൾ
അമേരിക്കന്‍ ഭൂഖണ്ടത്തില്‍ കാര്യമായ ചലനങ്ങൾ വരുത്തി. യുദ്ധത്തിനെതിരെയും,
അധിനിവേശത്തിനെതിരെയും കാര്യമായ വികാരം അമേരിക്കന്‍ ഭൂഖണ്ടത്തില്‍ അലയടിച്ചു.
അക്കാലയാളവില്‍ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ലിന്‍ഡണ്‍ ബി ജോണ്‍സണെ കാര്യമായ
രീതിയിൽ യുദ്ധ വിരുദ്ധരായ ആളുകൾ വിമര്‍ശിച്ചു. അതിനെ തുടര്‍ന്നു രണ്ടാമത്തെ തവണ
പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിൽ നിന്നും അദ്ദേഹം പിന്മാറി. അതിനു ശേഷം
പ്രസിഡണ്ടായ റിച്ചാര്‍ഡ് നിക്സ്സനും, ലിന്‍ഡനും വിശ്വസിച്ചിരുന്നതെന്തെന്നാല്‍
ആഗോളമായ ഒരു ഗൂഡാലോചനയുടെ ഫലമായിട്ടാണ് അമേരിക്കന്‍ ക്യാംപസ്സുകളിൽ കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനങ്ങൾ വളര്‍ന്നുവരുന്നതെന്നാണ്. യുദ്ധ വിരുദ്ധ സമരങ്ങളിലൂടെ അമേരിക്കൻ
തെരുവോരങ്ങള്‍ കമ്മ്യൂണിസ്റ്റ് അനുഭാവികൾ കീഴടക്കിയത് റഷ്യൻ ഗൂഡാലോചനയുടെ
ഭാഗമെണെന്നും ഇരുവരും വിശ്വസിച്ചു. ഇതിനെ തുടര്‍ന്നു അമേരിക്കന്‍ ക്യാംപസ്സുകളിലെ
മൗലികവാദ സംഘടനകളെ രഹസ്യമായി നിരീക്ഷിക്കാന്‍ വൈറ്റ് ഹൗസ് തീരുമാനമെടുത്തു
.
Comments
Post a Comment