1959 ലെ തന്റെ ന്യൂയോർക് പര്യടനം വന്‍ വിജയമായതിനെ തുടർന്ന് ,1960 ല്‍ നടന്ന യു.എന്‍ അസംബ്ലിയുടെ ശരത്കാല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ക്രൂഷ്ചേവ് ഒരു മാസം അമേരിക്കയില്‍ തങ്ങാന്‍ തീരുമാനിച്ചു. 1960 ലെ യോഗത്തില്‍ ഐക്യരാഷ്ട്രസഭയില്‍ പുതുതായി സ്വാതന്ത്ര്യം നേടി, അംഗത്വം ലഭിച്ച 17 രാഷ്ട്രങ്ങളെ അദ്ദേഹം സ്വാഗതം ചെയ്യുകയുണ്ടായി. അതില്‍ 16 രാഷ്ട്രങ്ങളും ആഫ്രിക്കയില്‍ നിന്നുള്ളതായിരുന്നു. പുതുതായി അംഗത്വം നേടിയ ആഫ്രിക്കൻ നേതാക്കളെ ഐക്യരാഷ്ട്രസഭയിൽ ക്രൂഷ്ചേവ് കെട്ടിപ്പിടിക്കുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസൻഹോവർ തന്റെ അവധി ദിവസം ഗോള്‍ഫ് കളിച്ചു ആസ്വദിക്കുകയായിരുണ്. തുടർന്നു വാഷിങ്ടണില്‍ പുതിയ ആഫ്രിക്കന്‍ എംബസ്സികൾ തുറക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവിയായ ഉദ്യോഗസ്ഥന്‍ വംശീയ വിദ്വേഷം നിറഞ്ഞ ചില പരമര്‍ശങ്ങളിലൂടെ തന്റെ വര്‍ണ്ണവേറി പുറത്തുകാണിക്കാന്‍ മടിച്ചില്ല. ഈ കറുത്ത വര്‍ഗക്കാരെയൊക്കെ ഇനി വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പരിപാടികളില്‍ ക്ഷണിക്കേണ്ടി വരുമല്ലോ എന്നൊർത്ത് അയാള്‍ പരിതപിച്ചു.
ഇതേ സമയം ഐക്യരാഷ്ട്രസഭ ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ മൂന്നാംലോക രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിനെതിരെ ഒരു വിളംബരം തയ്യാറാക്കുകയായിരുന്നു.
അടിച്ചമർത്തപ്പെട്ടവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു ക്രൂഷ്ചേവിന്റെ വിളംബരം.പ്രധാനപ്പെട്ട പടിഞ്ഞാറൻ രാജ്യങ്ങൾ വിട്ടു നിന്ന ആ സമ്മേളനത്തിൽ റഷ്യയുടെ ശബ്ദം മുഴങ്ങിക്കേട്ടു. പല മൂന്നാംലോക രാഷ്ട്രങ്ങളിലും സാമ്രാജ്യത്വശക്തികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ പൊതു സഭ പാസാക്കിയ പ്രമേയത്തെ പടിഞ്ഞാറൻ രാജ്യങ്ങൾ മാനിക്കുന്നില്ലെന്നു റഷ്യ പരാതിപ്പെട്ടു. ഒരു ഡസ്സൻ പ്രസംഗങ്ങൾ കുറഞ്ഞ കാലയളവിൽ യുഎൻ പൊതുസഭയിൽ ക്രൂഷ്ചേവ് അവതരിപ്പിച്ചു. എന്നാൽ ആ പ്രസംഗങ്ങൾ തികഞ്ഞ ഒരു വിജയമായിരുന്നില്ല. സാമ്രാജ്യത്വത്തിന് എതിരെ നിരന്തരം പ്രസംഗം നടത്തിയ ക്രൂഷ്ചേവിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ കിഴക്കൻ യൂറോപ്പിലെ ചെറു രാഷ്ട്രങ്ങളെ വിഴുങ്ങിയതിനെ പറ്റിയും, അവിടെ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെ പറ്റിയും, അവകാശ നിഷേധങ്ങളെ കുറിച്ചും ഫിലിപ്പീന്‍സില്‍ നിന്നുള്ള പ്രതിനിധി സംസാരിച്ചത് ക്രൂഷ്ചേവിനെ ക്രൂധനാക്കി. ഇത് കേട്ടു അരിശം വന്ന ക്രൂഷ്ചേവ് തന്‍റെ ഷൂസ് കൊണ്ട് മേശയിൽ ആഞ്ഞു ചവിട്ടി. എന്നിട്ട് തന്‍റെ പ്രസംഗം കേൾക്കാൻ സാധിക്കാത്ത റഷ്യൻ സംഘത്തിലെ ഒരു അംഗത്തോട് പരിഹാസ രൂപേണ പറഞ്ഞു, “ നിങ്ങള്‍ വലിയ ഒരു സംഭവം കണ്ടില്ല, അത്രക്ക് തമാശ ആയിരുന്നു അത്”. അപമാനിതരായ റഷ്യൻ സംഘം എതിര്‍ത്തു ഒരക്ഷരം മിണ്ടിയില്ല. മൂന്നാം ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ മുതലാളിത്തത്തിന്‍റെ കളിതൊട്ടിലായ അമേരിക്കന്‍ മണ്ണില്‍ വെച്ചു മുതലാളിത്തത്തെ തള്ളിപറഞ്ഞത് ക്രൂഷ്ചേവിനെ സംബന്ധിച്ചിടത്തോളം മഹാകാര്യ സിദ്ധിയായിരുന്നു. തുടർന്ന് 1961ല്‍ മോസ്കോയില്‍ സോവിയറ്റ് തൊഴിലാളികളെ രഹസ്യമായി അഭിസംബോധന ചെയ്ത ഒരു യോഗത്തിൽ മുതലാളിത്തത്തെ മൂട്ടിലിഴയിക്കാനുള്ള തന്‍റെ പദ്ധതിയെപ്പറ്റി പറഞ്ഞു. പുതുതായി സ്വാതന്ത്ര്യം നേടിയ സാമ്രാജ്യത്വ ശക്തികളോട് എതിര്‍പ്പുള്ള രാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് പടിഞ്ഞാറൻ ചേരിയെ മുട്ടുകുത്തിക്കണം എന്നായിരുന്നു പദ്ധതി.
Comments
Post a Comment