1975 ഏപ്രിലോടു കൂടി വിയറ്റ്നാമിൽ നിന്നും പൂര്‍ണ്ണമായും പിന്‍മാറാൻ അമേരിക്ക തീരുമാനമെടുത്തു. ആ പിന്മാറ്റം ഒരു പരാജയമായി വിലയിരുത്താൻ വൈറ്റ് ഹൌസ് ഒരുക്കമായിരുന്നില്ല. അമേരിക്കയുടെ പിന്മാറ്റം സാമ്രാജ്യത്വ ശക്തികളുടെ തോൽവിയായി മാറ്റുന്നതില്‍ സോവിയറ്റ് യൂണിയൻ കാര്യമായ രീതിയില്‍ വിജയിച്ചു. വെറുമൊരു മൂന്നാം ലോകരാജ്യമായ വിയറ്റ്നാമിന്റെ അമേരിക്കയുടെ മേലുള്ള വിജയം മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ വിശ്വ വിജയമായി മൂന്നാം ലോക രാജ്യങ്ങൾ കൊണ്ടാടി. അമേരിക്കയെ നിരാലംബനായ ഭീമനായി റഷ്യൻ മാധ്യമങ്ങള്‍ ചായം പൂശി.
യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ തൊഴുത്തില്‍കെട്ടി അമേരിക്കയെ ഏതുവിധേനയും ആക്രമിക്കാൻ റഷ്യ തക്കംപാര്‍ത്തിരിക്കുകയായിരുന്നു. പക്ഷേ ഇതില്‍ അതിശയകരമായ വസ്തുത എന്തെന്നാൽ കോളനിവല്‍ക്കരണത്തിനെതിരെ ശക്തമായി നിലകൊണ്ട രാഷ്ട്രമാണ് അമേരിക്ക എന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം കോളനികള്‍ സ്വതന്ത്രമാക്കണമെന്ന അഭിപ്രായം ശക്തമായ രീതിയിൽ അമേരിക്ക മുന്നോട്ടുവെച്ചിരിന്നു. അതിനുള്ള സമ്മര്‍ദവും അമേരിക്ക യൂറോപ്യന്‍ നാടുകളുടെ മേൽ ചെലുത്തിയിരുന്നു.
ലെനിന്‍റെ വ്യാഖ്യാനത്തില്‍ മുതലാളിത്വം എന്നത് മറ്റൊരു രീതിയിൽ സാമ്രാജ്യത്വം ആയിരുന്നു. രാഷ്ട്രീയപരമായി സ്വാതന്ത്ര്യമുണ്ടെങ്കിലുമിങ്കിലും മൂന്നാം ലോകരാജ്യങ്ങൾ എല്ലാംതന്നെ സാമ്രാജ്യ ശക്തികളുടെ ആക്രമണത്തിന് കീഴിലാണെന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ശക്തമായി വാദിച്ചു.
മുതലാളിത്വ ശക്തികള്‍ അദൃശ്യ കരങ്ങള്‍കൊണ്ടു മൂന്നാം ലോകരാഷ്ട്രങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുമെന്നു റഷ്യ ഭീഷിണിപ്പെടുത്തി. ഇത്തരത്തിലുള്ള റഷ്യയുടെ വിലകുറഞ്ഞ വാദഗതികള്‍ക്ക് പടിഞ്ഞാറൻ രാജ്യങ്ങളിലും മൂന്നാം ലോകരാജ്യങ്ങളിലും സ്വീകര്‍ത്താക്കൾ ഉണ്ടായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയുടെ പങ്കിനെ ലോകരാഷ്ട്രങ്ങളുടെ മേലുള്ള സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. ബ്രിട്ടീഷ് ചിന്തകനായ ബര്‍ട്രാന്‍റ് റസ്സലിനെ പോലുള്ള പ്രഗല്‍ഭര്‍ ഇതേ വാദഗതിയുമായി മുന്നോട്ട് വന്നു. ലോകത്തെവിടെയൊക്കെ മനുഷ്യര്‍ ചൂഷണത്തിനും, വിശപ്പിനും ഇരയാകുന്നുണ്ടോ അതേ ഇടങ്ങളിലെല്ലാം തന്നെ അമേരിക്കയുടെ അദൃശ്യ കരങ്ങൾ പിന്തുണ കൊടുക്കുന്നു എന്ന് റസ്സൽ പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളുടെ മേൽ അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യ ശക്തികള്‍ കടന്നുകയറുന്നു എന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സ്വാസ്തിക താത്പര്യങ്ങള്‍ക്ക് മേലെ കടന്നുകയറാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നുള്ള അമേരിക്കന്‍ നയത്തിന്‍റെ അനന്തര ഫലമായി വിയറ്റ്നാം യുദ്ധത്തെ റസ്സൽ വ്യാഖ്യാനിച്ചു കാണിച്ചു.
വിയറ്റ്നാം യുദ്ധത്തിന് മുന്‍പുവരെ പടിഞ്ഞാറൻ രാജ്യങ്ങളില്‍നിന്നുള്ള സാമ്രാജ്യത്വ വിമര്‍ശകര്‍ എന്നുള്ള വിഭാഗം, ചില ഇടതുപക്ഷ ബുദ്ധിജീവികളും, ചിന്തകന്മാരും മാത്രമായിരുന്നു. പക്ഷേ വിയറ്റ്നാം യുദ്ധത്തോടുകൂടി ഈ ബുദ്ധിജീവികള്‍ എന്ന് അവകാശപ്പെടുന്നവരുടെ വാദങ്ങള്‍ക്ക് കൂടുതൽ പിന്തുണ ലഭിച്ചു. ബില്‍ വാറനെപ്പോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ അമേരിക്കയുടെ വിയറ്റ്നാം ഇടപെടലിനെ “ഈ കാലഘട്ടത്തിലെ ഏറ്റവും ആപത്കരമായ രാഷ്ട്രീയ അധിനിവേശ സിദ്ധാന്തമായി” മുദ്രകുത്തി വിമര്‍ശിച്ചു. നിയോ- കൊളോണിയലിസം എന്ന ആശയം മേല്പറഞ്ഞ വസ്തുതകളെ അടിസ്ഥാനമാക്കി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍മാര്‍ രൂപപ്പെടുത്തിയെടുത്തു. കമ്മ്യൂണിസ്റ്റ്, ലോകത്തിലെ മാര്‍ക്സിസ്റ്റ് വിശ്വാസികൾ മാത്രമായിരുന്നില്ല ഈ സിദ്ധാന്തത്തിന്‍റെ അടിമകള്‍. ലാറ്റിനമേരിക്കയിലെ ദശലക്ഷക്കണക്കിന് നഗരവാസികളും, ഏഷ്യൻ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അല്‍പ്പജ്ഞാനികളായ കർഷകരും , വ്യാവസായിക മുതലാളിത്ത രാജ്യങ്ങളിലെ ഉയർന്ന സാക്ഷരതയുള്ള പ്രൊഫഷണൽ തൊഴിലാളി വര്‍ഗ്ഗവും ഈ സിദ്ധാന്തത്തെ ഒരു ലോക വീക്ഷണമായി കണ്ടുകൊണ്ട് അതിന്‍റെ സ്വാധീനത്തിനടിമപ്പെട്ടു.
Comments
Post a Comment