മൂന്നാം ലോക രാജ്യങ്ങളിൽ കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം നേരിട്ട് സ്വാധീനമുണ്ടായിരുന്നത് ഇന്ത്യയിലായിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിര്‍ലോഭം പ്രവര്‍ത്തനം നടത്താന്‍ കെ.ജി.ബി ക്ക് കഴിഞ്ഞുവെന്നുള്ളത് വിരോധാഭാസം നിറഞ്ഞ ഒരു സംഭവവികാസമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യം നടമാടുന്ന ചൈനയേക്കാളും, വടക്കന്‍ കൊറിയയെക്കാളും ഒരു പക്ഷെ വിയറ്റ്നാമിനെക്കാളും വളരെ സ്വതന്ത്രവും നിര്‍ലോഭവുമായ ഒരു പ്രവര്‍ത്തനാന്തരീക്ഷം ഇന്ത്യന്‍ ഭരണകൂടം കെ.ജി.ബി ക്ക് നല്‍കുകയുണ്ടായി.
മൂന്നാം ലോകരാജ്യങ്ങളിലെ ഗവണ്‍മെന്‍റുകളില്‍ കെ.ജി.ബി നടത്തിയ നുഴഞ്ഞുകയറ്റത്തിന്‍റെ ഉദാത്ത ഉദാഹരണമായി ഇന്ത്യയെ 1973 ല്‍ കെ.ജി.ബിയിലെ ജനറലായ ഓലെഗ് കാലുഗിന്‍ ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സുതാര്യതയും അതിനിടയില്‍ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും നടത്തുന്ന കടന്നുകയറ്റവും സാര്‍വ്വത്രികമായ അഴിമതിയും സോവിയറ്റ് യൂണിയന്‍റെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം, ചാരവിരുദ്ധ പ്രവര്‍ത്തനവിഭാഗം, പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍, പോലീസ് വിവിധരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ എന്നിവയില്‍ കാര്യമായ രീതിയില്‍ റഷ്യന്‍ ചാരപ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം നടക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ നയതന്ത്രരേഖകള്‍ ചോര്‍ത്തിയെടുക്കുന്നതില്‍ ഒരു പരിധിവരെ കെ.ജി.ബി യുടെ നേതൃത്വത്തില്‍ റഷ്യയ്ക്ക് സാധിച്ചു. ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തെ സോവിയറ്റ് നേതൃത്വം അവരുടെ ദക്ഷിണേഷ്യൻ നയത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കി. ചൈനയില്‍ നിന്നും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഭീഷണി മോസ്കോയിലും ഡല്‍ഹിയിലും ആശങ്കകൂട്ടി. ഇതിനെത്തുടര്‍ന്ന് ചൈനക്ക് എതിരെ ഒരു പൊതുവായ നയത്തിലെത്താന്‍ ഇരു രാജ്യങ്ങളും നിര്‍ബന്ധിതരായി.
സോവിയറ്റ് യൂണിയനും ഇന്ത്യയും ലോകസമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള അശ്രാന്ത പരിശ്രമത്തിലാണെന്ന് ഗ്രോവിങ്കോയെയും പോനോമരേവിനെയും പോലെയുള്ള പ്രഗത്ഭ റഷ്യന്‍ നേതാക്കള്‍ പ്രഖ്യാപിച്ചു. സാമ്രാജ്യ ശക്തികള്‍ക്കെതിരെ ചെറുത്തു നില്‍പ്പിനുവേണ്ടി ഇന്ത്യ എക്കാലത്തും അന്താരാഷ്ട്രരംഗത്ത് സോവിയറ്റ് സഹായത്തിനെ ആശ്രയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
സോവിയറ്റ് യൂണിയനുമായി ഊഷ്മള ബന്ധം മുന്നോട്ട് കൊണ്ടുപോവുക, അമേരിക്കയെ എന്നും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുക ഈ രണ്ടു പദ്ധതികളായിരുന്നു കെ.ജി.ബി യുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ റഷ്യ നടപ്പാക്കിയത്. 1970 കളില്‍ ഇന്ത്യയില്‍ ജോലിചെയ്ത കെ.ജി.ബി ഉദ്യോഗസ്ഥന്‍ ലിയോണിഡ് ഷെര്‍ബാഷിന്‍ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി.
“ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ സി.ഐ.എ യുടെ ഇടപെടലുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് അതിന് ബദലായി അതേ നാണയത്തില്‍ തന്നെ ഞങ്ങള്‍ തിരിച്ചടികൊടുത്തിട്ടുണ്ട്. ഞങ്ങളും പലമാധ്യമങ്ങളെയും കാശ് കൊടുത്ത് സ്വാധീനിച്ചിട്ടുണ്ട് റഷ്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് സാധിച്ചപോലെ ഫലപ്രദമായും ഉത്സാഹത്തോടെയും തീവ്രമായും ഇന്ത്യന്‍ മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ഒരു കാലത്തും സി.ഐ.എ ക്ക് കഴിഞ്ഞിട്ടില്ല. അതില്‍ ഞങ്ങള്‍ കൈവരിച്ച വിജയത്തിന്‍റെ നൂറിലൊരംശം പോലും സി.ഐ.എ ക്ക് വിജയിക്കാനായില്ല. അതിന് കാരണവുമുണ്ട്. അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ നയത്തിനടിസ്ഥാനമായിട്ടാണ് എന്നും സി.ഐ.എ പ്രവര്‍ത്തിച്ചിരുന്നത്. പക്ഷെ ഞങ്ങള്‍ കൂടുതല്‍ ശക്തരായിരുന്നു. മാധ്യമങ്ങളെ സ്വാധീനിക്കുന്നതില്‍ ഞങ്ങള്‍ റഷ്യയുടെ താല്‍പര്യം സംരക്ഷിച്ചു അവര്‍ അമേരിക്കയുടെയും.”
Comments
Post a Comment