വിയറ്റ്നാം യുദ്ധത്തോടെ മൂന്നാം ലോകരാജ്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ഒന്നിപ്പിക്കുന്നതില്‍ റഷ്യ വിജയിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മുക്കിന് മുക്കിന് കവലാപ്രസംഗങ്ങള്‍ മൂന്നാം ലോകത്തില്‍ ആരംഭിച്ചത് വിയറ്റ്നാം യുദ്ധത്തിനോട് കൂടിയാണ്. വിയറ്റ്നാം യുദ്ധത്തിന്‍റെ നേട്ടം വിയറ്റ്നാമിനേക്കാള്‍ കൂടുതല്‍ റഷ്യക്കാണ് ഉണ്ടായത് മനസ്സിലാക്കുന്നതില്‍ പ്രസിഡന്‍റുമാരായ കെന്നഡിയും , ലിണ്ടന്‍ ബി ജോണ്‍സണും നന്നേ പരാജയപ്പെട്ടു. എന്നിരുന്നാല്‍ പോലും വിയറ്റ്നാമിലെ റഷ്യന്‍ ഇടപെടലിന്‍റെ വ്യാപ്തി അവര്‍ കണക്കാക്കിയിരുന്നു. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കയെ പ്രതിരോധിക്കാനായി റഷ്യ നടത്തിയ ഗൂഢ പദ്ധതിയെപ്പറ്റി യു.എസ് സെനറ്റില്‍ വരെ ചര്‍ച്ചകള്‍ നടന്നു ചില അമേരിക്കന് സെനെറ്റർമാർ റഷ്യയുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്നുവെന്ന് അന്ന് ലിണ്ടന്‍ ആരോപിക്കുകയുണ്ടായി. വിയറ്റ്നാം സമീപനവുമായി ബന്ധപ്പെട്ട് ലിണ്ടനെതിരെ അതിരൂക്ഷ വിമര്‍ശനം നടത്തിയവരെ പേരെടുത്തു വിമര്‍ശിക്കുന്നതില്‍ വരെയെത്തി കാര്യങ്ങള്‍. വില്യം ബ്രൈറ്റ് , വേയന്‍ മോഴ്സ് എന്നീ സെനറ്റര്‍മാര്‍ റഷ്യയുടെ പക്ഷം പിടിക്കുന്നുവെന്നായിരുന്നു ലിണ്ടന്‍ ആരോപിച്ചത്.
വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം അവര്‍ സാമ്രാജ്യവിരുദ്ധരെന്ന് ലോകം മുഴുവന്‍ പാട്ടായെങ്കിലും ഹോചിമിനും വടക്കന്‍ വിയറ്റ്നാമും ചൈനയുമായും റഷ്യയുമായും കൃത്യമായ അകലം പാലിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മുതലാളിത്ത ശക്തികളുടെ കരാളഹസ്തങ്ങളില്‍ നിന്നും വിയറ്റ്നാമിനെ രക്ഷിക്കാനായി റഷ്യ ഏറെ വിയര്‍പ്പൊഴുക്കിയെങ്കിലും റഷ്യയെയും പരിപൂര്‍ണ്ണമായി വിശ്വസിക്കാന്‍ ഹോചിമിന്‍ നേതൃത്വം നല്‍കിയ വിയറ്റ്നാം തയ്യാറായില്ലെന്നു മാത്രമല്ല റഷ്യക്കരെ എപ്പോഴും ഒരു കൈ അകലത്തില്‍ മാറ്റി നിര്‍ത്താന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു.
ഇതിനെ പറ്റി കെ.ജി.ബി യുടെ മുന്‍ മേധാവി വിയറ്റ്നാം യുദ്ധകാലത്തെ ചില സംഭവങ്ങളെ അടിസ്ഥാനമാക്കി പറയുന്നത് മിട്രോഖിൻ വിവരിക്കുന്നുണ്ട് . യുദ്ധതടവുകാരായി വിയറ്റ്നാം പിടികൂടുന്ന അമേരിക്കന്‍ പട്ടാളക്കാരെ റഷ്യന്‍ സമക്ഷം വിയറ്റ്നാം വിട്ടുനല്‍കിയിരുന്നില്ല. അമേരിക്കന്‍ പട്ടാളക്കാരുടെ കൈവശത്ത് നിന്നും യുദ്ധരഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ റഷ്യയെ വിയറ്റ്നാം സമ്മതിച്ചില്ല. ഇതില്‍ തികച്ചും നിരാശനും അസ്വസ്ഥനുമായിരുന്നു അന്നത്തെ കെ.ജി.ബി മേധാവിയായിരുന്ന വ്ളാഡിമര്‍ സെമിച്ചാസറ്റ്നി. അതുമാത്രവുമല്ല യുദ്ധത്തില്‍ പിടിച്ചെടുത്തിരുന്ന നൂതനമായ അമേരിക്കന്‍ ആയുധങ്ങള്‍ റഷ്യക്ക് നല്‍കാനും വിയറ്റ്നാം തയ്യാറായില്ല. അതിസങ്കീര്‍ണമായ അമേരിക്കന്‍ യുദ്ധോപകരണങ്ങളെ പറ്റി ആഴത്തിലറിയാന്‍ പറ്റുന്ന ഒരു സന്ദര്‍ഭം അങ്ങനെ റഷ്യക്ക് നഷ്ടമായി. ഈ പ്രശ്നം അതീവ പ്രാധാന്യത്തോടെ റഷ്യ നോക്കിയിരുന്നു. റഷ്യയില്‍ ഉപരിപഠനം നടത്തുന്ന തന്‍റെ മകളെ കാണാനെത്തിയ വിയറ്റ്നാം ആഭ്യന്തരമന്ത്രിയോട് കെജിബി മേധാവി നീരസം പ്രകടിപ്പിച്ചുവെങ്കിലും അതൊന്നും പ്രാധാന്യം നല്‍കാന്‍ വിയറ്റ്നാം ഒരു രീതിയിലും ഒരുക്കമല്ലായിരുന്നു. നീരസം പ്രകടിപ്പിച്ച കെ.ജി.ബി മേധാവിക്ക് യുദ്ധത്തില്‍ വിയറ്റ്നാം തകര്‍ത്ത ഒരു അമേരിക്കന്‍ വിമാനത്തിന്‍റെ അവശിഷ്ടത്തില്‍ നിന്നും നിര്‍മ്മിച്ച തലമുടി ചീകുന്ന ഒരു ചീപ്പ് വിയറ്റ്നാം ആഭ്യന്തരമന്ത്രി ഒരു യുദ്ധസ്മരണികയായി നല്‍കി.
വിയറ്റ്നാമിന്‍റെ നയങ്ങളില്‍ റഷ്യയുടെ സ്വാധീനം കാര്യമായി ഏല്‍ക്കുന്നില്ലെന്ന് കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ക്ക് ബോധ്യമായി. സോവിയറ്റ് റഷ്യയുടെ സഹായത്തോടുകൂടിയാണ് വടക്കന്‍ വിയറ്റ്നാം യുദ്ധം ചെയ്തതെങ്കിലും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും കൈകടത്താന്‍ റഷ്യയെ ഒരു രീതിയിലും ഹോചിമിന്‍ അനുവദിച്ചില്ല. കാര്യമായ രീതിയില്‍ അവിടം കേന്ദ്രീകരിച്ചു രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കെ.ജി.ബി ശ്രമിച്ചു. തങ്ങളുടെ ശത്രുപക്ഷത്തുള്ള ചൈനയുടെയും വടക്കന്‍ കൊറിയയുടെയും അതിര്‍ത്തി മേഖല കേന്ദ്രീകരിച്ചു വിയറ്റ്നാമില്‍ നിന്നായിരുന്നു കെ.ജി.ബി യുടെ പ്രവര്‍ത്തനങ്ങള്‍. ബീജിങ്ങിനെക്കാളും പ്യോങ്ങ്യാങ്ങിനെക്കാളും കുറച്ച് കൂടി ആശ്വാസകരമായ പ്രവര്‍ത്തന അന്തരീക്ഷമായിരുന്നു കെ.ജി.ബി യെ സംബന്ധിച്ചിടത്തോളം വിയറ്റ്നാം തലസ്ഥാനമായ ഹാനോയില്‍ ഉണ്ടായിരുന്നത്.
Comments
Post a Comment