ആധുനിക സാമ്രാജ്യ ശക്തികളുടെ നിലനില്‍പ്പിനെയും, അവരുടെ കടന്നുകയറ്റത്തെയും വിശ്വസനീയമായ രീതിയിൽ വ്യാഖ്യാനിച്ച് അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ മത്സരിക്കുകയായിരുന്നു. മാനവരാശിയുടെ മേല്‍ സാമ്രാജ്യ ശക്തികൾ നടത്തിയ ആധിപത്യത്തെ തുടര്‍ന്ന് ഭൂതകാലത്തും, വര്‍ത്തമാനകാലത്തും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ സംഭവിച്ച ഇല്ലാത്ത ദുരന്തത്തെക്കുറിച്ചും, അപചയത്തെക്കുറിച്ചും അവര്‍ വാചാലരായി.
ശീതയുദ്ധക്കാലത്ത് സാമ്രാജ്യത്വത്തെകുറിച്ചും അതിന്‍റെ അപകടത്തെ കുറിച്ചും ഗൌരവകരമായ പഠനങ്ങൾ പാശ്ചാത്യ മാര്‍ക്സിസ്റ്റുകളെ അടിസ്ഥാനപ്പെടുത്തി സോവിയറ്റ് എഴുത്തുകാര്‍ വലിയ പ്രാധാന്യത്തോടെ നടത്തിയില്ലെങ്കിലും വിയറ്റ്നാം യുദ്ധത്തിന്‍റെ അവസാനത്തോടുകൂടി ഉരുത്തിരിഞ്ഞുവന്ന സാമ്രാജ്യത്വ വിരുദ്ധ മാനസികാവസ്ഥയും മറ്റും മുതലാക്കി മൂന്നാം ലോകത്ത് കെ.ജി.ബി ക്ക് സജീവമായ ഇടപെടലുകൾ നടത്താൻ വേണ്ടിയുള്ള ഫലഭൂയിഷ്ടമായ അടിത്തറ ഒരുക്കാൻ ഇടതു ബുദ്ധിജീവികള്‍ പിന്നീട് മത്സരിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നു ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് എഴുത്തുകാരനായ ബിൽ വാറൻ ഇങ്ങനെ പറഞ്ഞു. “പണപ്പെരുപ്പമൊഴികെയുള്ള മറ്റേതൊരു സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രശ് നത്തേക്കാളും കൂടുതല്‍ ശ്രദ്ധയും, വിഭവങ്ങളും ബൂര്‍ഷ്വ പ്രസാധകര്‍ സാമ്രാജ്യത്വ വിരുദ്ധ വിഷയങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തെ വിനാശകരമായ ഒരു പ്രവണതയാക്കി ചിത്രീകരികരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് ചിന്തകന്‍മാര്‍ക്കും, പ്രസിദ്ധീകരണങ്ങൾക്കും ഒരുപോലെ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതിനേക്കാള്‍ എന്തു വലിയ വിജയമാണ് മാനവരാശിയുടെ പുറത്ത് മാക്സിസ്റ്റ് ചിന്താഗതിക്ക് നേടിയെടുക്കാനുള്ളത്? മറ്റൊരു മേഖലയിലും മാനവരാശിയുടെ ചിന്തയെ ഇത്രമേൽ സ്വാധീനിക്കാന്‍, ആധിപത്യം പുലര്‍ത്താൻ മാര്‍ക്സിസ്റ്റ് ചിന്തകള്‍ക്ക് കഴിഞ്ഞിട്ടില്ല.
വിയറ്റ്നാം യുദ്ധത്തിന്‍റെ അന്തിമഘട്ടത്തിൽ റഷ്യയും അമേരിക്കയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുകയാണുണ്ടായത്. പക്ഷേ എല്ലാവരും നേരെ വിപരീതമായി ചിന്തിച്ച ഒരു സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന നിക്സണെ സംബന്ധിച്ചിടത്തോളം എത്രയും പെട്ടെന്ന് തന്നെ യുദ്ധം മൂലം അമേരിക്കക്ക് സംഭവിച്ച പ്രതിച്ഛായ മങ്ങൽ ഏതുവിധേനയും മെച്ചപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നിക്സണ്‍ 1972 മെയ് മാസം മോസ്കോ സന്ദര്‍ശനം നടത്തി. ആദ്യമായി മോസ്കോ സന്ദര്‍ശിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് എന്ന അപൂര്‍വ നേട്ടം അങ്ങനെ നിക്സണ്‍ സ്വന്തമാക്കി. സാള്‍ട്ട് കരാര്‍ പ്രകാരം മിസൈൽ ഉപയോഗം നിരോധിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. അതിനെ തുടര്‍ന്നു റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് അമേരിക്ക സന്ദര്‍ശിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശീതയുദ്ധത്തിന് ഏറെക്കുറെ ശമനം വരുത്താൻ അമേരിക്കക്ക് കഴിഞ്ഞു. ഇങ്ങനെയൊക്കെ ഉള്ള രീതിയിൽ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയെങ്കിലും മൂന്നാം ലോകരാജ്യങ്ങളിലേക്കുള്ള റഷ്യയുടെ ഗൂഢ ഉദ്ദേശ്യപരമായ കണ്ണിന് ഒരു മാറ്റവും സംഭവിച്ചില്ല. അമേരിക്കയുമായി രമ്യതയിലെത്തിയെങ്കിലും ഏത് വിധേനയും ലോകത്തെ തങ്ങളുടെ വരുതിയില്‍ വരുത്തുക എന്ന് തന്നെയായിരുന്നു സോവിയറ്റ് റഷ്യയുടെ ലക്ഷ്യം. വാട്ടര്‍ഗേറ്റ് അഴിമതിയിൽ നിക്സണ്‍ ആടിയുലഞ്ഞു നില്‍ക്കുന്ന സമയത്ത് റഷ്യൻ പ്രസിഡണ്ടായിരുന്ന ബ്രഷ്നേവ് വ്യക്തിപരമായി നിക്സണ് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് എഴുതിയ കത്തിൽ തന്‍റെ പോളിറ്റ് ബ്യൂറോയിലെ ചില നേതാക്കന്മാരെ പേരെടുത്ത് വിമര്‍ശിക്കാനും മടിച്ചില്ല.
Comments
Post a Comment