സോവിയറ്റ് ഭരണകൂടത്തിന്‍റെ പേരും പെരുമയും പ്രശസ്തിയും ലോകരാജ്യങ്ങളില്‍ ഏതുവിധേനയും കൊട്ടിഘോഷിക്കുക എന്നതായിരുന്നു കെ.ജി.ബിയുടെ പ്രധാനപണി. രഹസ്യരേഖകള്‍ പല രാഷ്ട്രങ്ങളില്‍ നിന്നും തങ്ങളുടെ ചാരന്‍മാര്‍ മുഖേന കെ.ജി.ബി. ഇടതടവില്ലാതെ ശേഖരിച്ചുകൊണ്ടിരുന്നു. ശേഖരിക്കുന്ന രഹസ്യങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ കെ.ജി.ബി. പലപ്പോഴും പരാജയപ്പെട്ടിരുന്നതായും നമുക്ക് കാണാന്‍ കഴിയും. ലഭിക്കുന്ന രഹസ്യരേഖകള്‍ തങ്ങളുടെ കമ്മ്യൂണിസ്റ്റ് വീക്ഷണകോണില്‍ നിന്നും അപഗ്രഹനം ചെയ്യുന്നതിൽ അവര് പരാജയപ്പെട്ടു. വിചാരിച്ച കാര്യക്ഷമത ആ രേഖകളിൽ നിന്നും ഊറ്റിയെടുക്കാൻ അവർക്കായില്ല . വിദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ ഗതിവിഗതികളെപ്പറ്റിയുള്ള റഷ്യയുടെ തെറ്റിദ്ധാരണ ഊട്ടി ഉറപ്പിക്കുകയായിരുന്നു ഈ പ്രവര്‍ത്തനത്തിലൂടെ കെ.ജി.ബി. യുടെ തലവന്‍മാര്‍ ചെയ്തിരുന്നത്.
രഹസ്യാന്വേഷണവിഭാഗത്തിന്‍റെ മേലുള്ള രാഷ്ട്രീയനേതൃത്വത്തിന്‍റെ കടന്നുകയറ്റം അതിന്‍റെ പ്രവര്‍ത്തനക്ഷമതയെ തരംതാഴ്ത്തുന്നതിലേക്കാണ് വഴിവയ്ക്കുന്നത്. ജനാതിപത്യ/രാഷ്ട്രീയസംവിധാനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ പ്രശ്നം ധാരാളമായി അഭിമുഖീകരിക്കേണ്ടി വന്നേക്കും. യഥാര്‍ത്ഥത്തില്‍ രഹസ്യാന്വേഷണവിഭാഗത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് സ്വേച്ഛാധിപത്യഭരണകൂടങ്ങള്‍ക്ക് കീഴിലാണ്. ഇങ്ങനെയുള്ള സംവിധാനത്തില്‍ രാഷ്ട്രീയ കടന്നുകയറ്റം വളരെ കുറവായിരിക്കും.
സ്റ്റാലിന്‍റെ കാലത്ത് മുതൽ നടന്ന ചാരപ്രവര്‍ത്തികളില്‍ കൂടി കെ.ജി.ബി. ക്ക് ലഭിച്ച രഹസ്യങ്ങള്‍ രാഷ്ട്രീയനേതൃത്വത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വീകാര്യമായ രീതിയില്‍ മാത്രമായിരുന്നു വിശകലനം ചെയ്ത് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നത്. ഏതെങ്കിലും കാരണവശാല്‍ ലഭിക്കുന്ന വിവരങ്ങളില്‍ രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് സുഖിക്കാത്ത എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അതൊക്കെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയായിരുന്നു കെ.ജി.ബി. നേതൃത്വം രഹസ്യങ്ങള്‍ വിശകലനം ചെയ്തത്.
അന്ത്രാപ്പോവ് കെ.ജി.ബി. മേധാവിയായതിന് ശേഷം രഹസ്യാന്വേഷണ വിശകലന പ്രകൃയയില്‍ കാര്യമായ പുരോഗതി റഷ്യ കൈവരിച്ചെങ്കിലും പാശ്ചാത്യമാനദണ്ഢങ്ങള്‍ക്കനുസൃതമായി വികസനം അതില്‍ കൈവരിച്ചിട്ടില്ലായിരുന്നു.
1971 കെ.ജി.ബി. യുടെ ഭാഗമായ എഫ്.സി.ഡി യുടെ വിശകലന വിഭാഗത്തിന്‍റെ ഉപമേധാവിയായി ലിയനോവ് നിയമിതനായി, പക്ഷേ അയാള്‍ തീര്‍ത്തും നിരാശനായിരുന്നു. കാരണമെന്തെന്നാല്‍ കെ.ജി.ബി. ക്ക് സമാനമായ സി.ഐ.എയുടെ ഉപമേധാവിക്ക് ലഭിക്കുന്ന പ്രാധാന്യത്തിന്‍റെ പത്തു ശതമാനം പോലും തനിക്ക് ലഭിക്കില്ല എന്ന് ലിയനോവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. അത് മാത്രവുമല്ല അതിന്‍റെ അന്തസ് വളരെക്കുറവായിരുന്നു എന്ന് അയാള്‍ വിശ്വസിച്ചു. കാരണമെന്തെന്നാല്‍ രഹസ്യവിവരങ്ങള്‍ വിശകലനം ചെയ്യുന്നതിന് കാര്യമായ പ്രാധാന്യം കെ.ജി.ബി. കൊടുത്തിരുന്നില്ല എന്നുതന്നെയാണ് . രഹസ്യാന്വേഷണ വിശകലന വിഭാഗത്തില്‍ ജോലി കിട്ടുന്നത് ഒരു ശിക്ഷണ നടപടിയായിട്ടാണ് പലരും കണ്ടിരുന്നത്. തികച്ചും അപ്രധാന ജോലിയായിട്ടാണ് എല്ലാവരും ഇതിനെ നോക്കികണ്ടിരുന്നത്.
തുടര്‍ന്ന് 1973 ലിയോനോവിന് വിശകലന വിഭാഗത്തിന്‍റെ മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു. രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രധാന വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും, അത് ശിരസാവഹിക്കാനുമുള്ള പരമ്പരാഗത രീതിയിലുള്ള സമ്മര്‍ദ്ദങ്ങളെ ഒരുപരിധിവരെ ചെറുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. കിട്ടുന്ന വിവരങ്ങള്‍ യുക്തിപരമായ രീതിയില്‍ വിശകലനം ചെയ്യുവാനും, കഴിവതും സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും ഒരു പരിധിവരെ ലിയോനോവിന് സാധിച്ചു. ഒരു പരിധിവരെ സ്വതന്ത്രമായ രീതിയില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് ചെവികൊടുക്കാതെ മറ്റ് കെ.ജി.ബി. വിഭാഗങ്ങളെ അപേക്ഷിച്ച് സുതാര്യമായ പ്രവര്‍ത്തനം അവര്‍ നടത്തി. തനിക്ക് ലഭിച്ച പ്രവര്‍ത്തന സ്വാതന്ത്രം കൊണ്ട് അമേരിക്കക്ക് എതിരായ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ അതിവൈദഗ്ദ്യം കാട്ടിയിരുന്നു ലിയനോവ്. തുടര്‍ന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് കാലാകാലങ്ങളായി നല്‍കിവന്നിരുന്ന രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ അതീവശ്രദ്ധ വിശകലന വിഭാഗം ചെലുത്തിയിരുന്നു. ഭയപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായ വിവരങ്ങള്‍ വളരെയേറെ മിനുസപ്പെടുത്തി മൃദുവാക്കിയായിരുന്നു റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Comments
Post a Comment