മൂന്നാം ലോകരാജ്യങ്ങളിലും മറ്റ് രാജ്യങ്ങളിലേത് പോലെ തന്നെ കെ ജി ബി ഉദ്യോഗസ്ഥര്‍ക്ക് റഷ്യൻ നേതൃത്വത്തിന്‍റെ താത്പര്യങ്ങള്‍ക്ക് ഭാവനകള്‍ക്കും അനുസരിച്ച് താളം തുള്ളേണ്ടിവന്നു. ഇതിന് ഉദാഹരണമായി ക്രൂഷ്ചേവിന്‍റെ ഒരു പ്രവര്‍ത്തി നമുക്ക് പരിശോധിക്കാം. ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് ക്രൂഷ്ചേവ് കൊക്കകോള കുടിച്ചു. അതിന്‍റെ ഹോട്ടോ പത്രത്തിൽ അച്ചടിച്ചുവരികയും ഉണ്ടായി. ഇതിനെ തുടർന്ന് ക്രൂഷ്ചേവ് ക്രൂദ്ധനായി. സാമ്രാജ്യത്തത്തിന്‍റെ പ്രതീകമായ കൊക്കകോള താൻ കുടിച്ചത് അമേരിക്കൻ മാധ്യമങ്ങളില്‍ എങ്ങനെ വന്നുവെന്നും ചോദിച്ച് കെ.ജി.ബി ഉദ്യോഗസ്ഥരെ ശാസിച്ചു. അത് മാത്രവുമല്ല ഇത് പോലെയുള്ള സംഭവങ്ങൾ ഭാവിയില്‍ ഒരു രീതിയിലും ആവര്‍ത്തിക്കരുതെന്നുള്ള ശക്തമായ താക്കീതും ക്രൂഷ്ചേവ് നല്കി. പിന്നീട്, ആദ്യ ബഹിരാകാശ യാത്ര നടത്തിയ യൂറി ഗഗാറിനും, വാലന്‍റീന തെരഷ്കോവയും ലോകരാജ്യങ്ങളില്‍ സ്വീകരണം നൽകിയ വേളയിൽ അതാത് രാജ്യങ്ങളിലെ കെ.ജി.ബി. റസിഡന്‍സികളുടെ ജോലിയായിരുന്നു ഒരു രീതിയിലും കൊക്കോകോള അവരുടെ പര്യടനത്തിലും സ്വീകരണങ്ങളിലും കാണരുതെന്നത്. കാര്യങ്ങള്‍ കെ.ജി.ബി. വിചാരിക്കുന്നത് പോലെ സുഗമമായി നടന്നുവരുന്നതിനിടയിലാണ് 1963ല്‍ മെക്സിക്കോയില്‍ ഒരു സംഭവം നടക്കുന്നത്.
വാലന്‍റീന തെരഷ്കോവയ്ക്ക് സ്വീകരണം നടക്കുന്ന ചടങ്ങിനിടയില്‍ ഒരു പത്രഫോട്ടോഗ്രാഫര്‍ തെരഷ്കോവയ്ക്ക് പിന്നണിയിലായി ഒരു വെയ്റ്റര്‍ കൊക്കോകോള ബോട്ടില്‍ പിടിച്ചിരിക്കുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിക്കുകയുണ്ടായി. ആ ചടങ്ങില്‍ സന്നിഹിതനായിരുന്ന കെ.ജി.ബി. ചാരന്‍ അത് പെട്ടെന്ന് തന്നെ കണ്ടെത്തുകയും ഒരു കാരണവശാലും ആ ചിത്രം പകര്‍ത്താന്‍ ആ ഫോട്ടോഗ്രാഫറെ അനുവദിക്കാതിരിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് തൊഴിലാളിവര്‍ഗ്ഗ അച്യൂതണ്ടിന്‍റെ അഭിമാനഭാജനമായ വാലന്‍റീന തെരഷ്കോവ കൊക്കോക്കോളയെ മനപൂര്‍വ്വമല്ലെങ്കിലും പിന്തുണയ്ക്കുന്നു എന്ന തെറ്റായ സന്ദേശം ആ ചിത്രത്തിനുകൊടുക്കാന്‍ കഴിയുമായിരുന്നു എന്ന് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ കണക്കുകൂട്ടിയിരുന്നു. ബൂഷ്വാസികളുടെ പാനീയത്തിന് തെരഷ്കോവ പരസ്യമോഡലോ? ഒരിക്കലും ഞങ്ങള്‍ അതിന് അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു ഓരോ കെ.ജി.ബി. ചാരനും.
ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നിട്ട് കൂടി അനുദിനം ബ്രെഷ്നേവിന്‍റെ നിര്‍ത്ഥകത കൂടികൂടി വന്നു. തന്‍റെ സ്തുതിപാടകന്‍മാര്‍ ആശ്രാന്ത പരിശ്രമത്തില്‍ കൂടി ചാര്‍ത്തിതന്ന ലോകനേതാവെന്നുള്ള പരിവേഷം ഏതുനിലയിലും തുടര്‍ന്നു പോകാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ കെ.ജി.ബി. ചെയ്തുവരികയായിരുന്നു. അതിന് വേണ്ടി കാണേണ്ടവരെ വേണ്ടരീതിയില്‍ കാണാനും ചെയ്യേണ്ടത് ചെയ്യാനും കൊടുക്കേണ്ടത് കൊടുക്കാനുമുള്ള നടപടികള്‍ കെ.ജി.ബി. സത്വരമായി കൈക്കൊണ്ടിരുന്നു. കെ.ജി.ബി. നിര്‍മ്മിച്ചു നല്‍കിയ ബ്രഷ്നേവ് സ്തുതികള്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലെ മാധ്യമങ്ങളില്‍ അലയടിച്ചു. അതിലൂടെ ബ്രഷ്നേവിന്‍റെ പ്രീതിപിടിച്ചുപറ്റാനും തങ്ങളുടെ കസേര ഉറപ്പിക്കുവാനുമായി മാറിമാറി വന്ന കെ.ജി.ബി. അധികാരികള്‍ മത്സരിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.
ഇത്തരത്തില്‍ കെ.ജി.ബി. യുടെ നിര്‍മ്മിതിയാണ് 1973 ല്‍ കെ.ജി.ബി. യുടെ മാസപ്പടി പറ്റിയിരുന്ന ഒരു മൊറോക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ (കേoഡ് നേം അക്മെറ്റ്) രചിച്ച പുസ്തകം. അയാൾ സ്ഥിരമായി കെ.ജി.ബി. യുടെ കൈവശത്തുനിന്നും ലഭിക്കുന്ന റഷ്യയെ പുകഴ്ത്തുന്ന രേഖകള്‍ വച്ച് ലേഖനങ്ങള്‍ എഴുതുകയും അത് പത്രങ്ങള്‍ അച്ചടിപ്പിക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളിൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തികളെയും സഹായങ്ങളെയും പറ്റി നിറം പിടിപ്പിച്ച കഥകള്‍ ഏജന്‍റ് അക്മെറ്റ് എഴുതിവിട്ടിരുന്നു. തുടർന്ന് മൊറോക്കോയിലെ കെ.ജി.ബി. തലവന്‍റെ നിര്‍ദ്ദേശ പ്രകാരം ആ ലേഖനങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകമായി മാറ്റുകയും അതിന്‍റെ ഒരു പകര്‍പ്പ് അക്മെറ്റ് തന്‍റെ കൈയ്യൊപ്പോടുകൂടി ബ്രഷ്നേവിന് അയച്ചുകൊടുക്കുകയും ചെയ്തു. അതുമാത്രവുമല്ല ആ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തന്നെ സഹായിച്ച ബ്രെഷ്നേവിനെ അകമഴിഞ്ഞ രീതിയില്‍ പുകഴ്ത്താനും നന്ദിപറയാനും അയാള്‍ മടിച്ചില്ല. ഇതൊക്കെ കെ.ജി.ബി. യുടെ മൂന്നാംലോകത്തിലെ ഫലപ്രദമായ ഇടപെടലുകളാക്കി ഉയര്‍ത്തിക്കാട്ടാന്‍ അന്നത്തെ മേധാവി ആന്ത്രപ്പോവ് മടിച്ചിരുന്നില്ല.
Comments
Post a Comment