മൂന്നാം ലോകരാജ്യങ്ങളിൽ തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ റഷ്യ കെ.ജി.ബിയെ ചുമതലപ്പെടുത്തി. അതില്‍ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തു. മൂന്നാം ലോകരാഷ്ട്രങ്ങളെ അമേരിക്കൻ സാമ്രാജ്യത്വത്തില്‍ നിന്നും രക്ഷിക്കുക എന്ന വ്യാജ നിര്‍വചനത്തിലൂടെ ആ രാഷ്ട്രങ്ങളിലെ അമേരിക്കൻ നയത്തിനെ കാര്യമായ രീതിയിൽ സ്വാധീനിക്കാന്‍ കെ.ജി.ബി ക്കു കഴിഞ്ഞു. മൂന്നാം ലോക രാജ്യത്തെ പൊതുജന വികാരം റഷ്യയ്ക്ക് അനുകൂലമാക്കി മാറ്റാൻ കെ.ജി.ബി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അതിനായി അവര്‍ നടത്തിവന്ന ശ്രമങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകൾ കെ.ജി.ബി കേന്ദ്രനേതൃത്വം ക്രംലിന് സ്ഥിരമായി കൈമാറി വന്നിരുന്നു.
ബ്രഷ്നേവില്‍നിന്നും പാര്‍ട്ടിയുടെ അധികാരം ഗോര്‍ബച്ചെവിലേക്ക് എത്തിയപ്പോഴേക്കും കെ.ജി.ബിയുടെ പദ്ധതികൾ നിര്‍ലോഭം നടന്നുകൊണ്ടേയിരുന്നു. 1991ല്‍ റഷ്യയുടെ തകര്‍ച്ചക്കുശേഷം പുറത്തുവന്ന ഒരു രേഖയില്‍നിന്നും മൂന്നാം ലോകരാജ്യങ്ങളിൽ കെ.ജി.ബിയുടെ നേതൃത്വത്തിൽ നടത്തിവന്ന അമേരിക്കൻ വിരുദ്ധ ഗൂഡാലോചന പദ്ധതി വിശദീകരിക്കാം. 1969 ലെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി യൂറി അഡ്രോപ്പോവ് തയ്യാറാക്കി പാര്‍ട്ടിക്ക് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിൽ പറയുന്നതെന്തെന്നാല്‍ വെറും അയ്യായിരം ഡോളര്‍ ചിലവാക്കിയാല്‍ ഡല്‍ഹിയിലെ യു.എസ് എംബസ്സിക്ക് മുൻപിൽ ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് വലിയരീതിയിലുള്ള അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കാനാകുമെന്ന് കെ.ജി.ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ്.
1989ല്‍ അന്നത്തെ കെ.ജി.ബി ചെയര്‍മാൻ, ഗോര്‍ബച്ചെവിനയച്ച കത്തും ഒരു പരിധിവരെ മൂന്നാം ലോകരാജ്യങ്ങളിൽ അവർ നടത്തിവന്ന ചാരവൃത്തിയുടെ ആഴവും, പരപ്പും നമുക്ക് മനസ്സിലാക്കി തരുന്നതാണ്. മൂന്നാം ലോകരാജ്യങ്ങളിൽ അപ്രധാനവും നന്നേ ചെറുതുമായ ശ്രീലങ്കയിലെ പാര്‍ലമെന്‍റ് അംഗങ്ങളെപ്പോലും കാശുകൊടുത്ത് തങ്ങളുടെ വഴിയിലാക്കിയെന്നായിരുന്നു ആ കത്ത്. മോസ്കോ നടത്തിയ സാമ്പത്തിക സഹായത്തെ ശ്രീലങ്കൻ ഫ്രീഡം പാര്‍ട്ടിയുടെ നേതാക്കൾ നന്ദിയോടെ സ്മരിച്ചുകൊണ്ട് എഴുതിയ കത്തുകൾ പിന്നീട് കെ.ജി.ബി.യുടെ തകര്‍ച്ചയ്ക്ക് ശേഷം പുറത്തു വരുകയുണ്ടായി.
മൂന്നാം ലോകത്തെ സ്വാധീനിക്കുന്ന കെ.ജി.ബി.യുടെ ഈ കഴിവിനെ റഷ്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അത്ഭുതത്തോടുകൂടിയാണ് നോക്കിക്കണ്ടത്. സോവിയറ്റ് മാധ്യമങ്ങളുടെ മേൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു കെ.ജി.ബി അടിച്ചേല്‍പ്പിച്ചിരുന്നത്. റഷ്യക്കോ കമ്മ്യൂണിറ്റ് താത്പര്യങ്ങള്‍ക്കൊ വിരുദ്ധമായ ഒന്നുംതന്നെ മാധ്യമങ്ങളിൽ അക്കാലയളവിൽ വരാൻ കെ.ജി.ബി അനുവദിച്ചിരുന്നില്ല. അത് മാത്രവുമല്ല ഒരുവിധത്തിലും കമ്മ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിനോട് വിയോജിപ്പ് കാണിക്കാനോ, ഒരു പ്രകടനം നടത്താനോ ഒന്നും സാധ്യമല്ലായിരുന്നു റഷ്യയിൽ. കെ.ജി.ബി.യുടെ ഉരുക്ക് മുഷ്ടിയിൽ മാധ്യമ സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും ഞെരിഞ്ഞു മരിച്ചു. അഥവാ കെ.ജി.ബി കൊന്നു. പാർടി നേതൃത്വത്തെ സന്തോഷിപ്പിക്കാനും നേതാക്കന്മാരുടെ പ്രീതി പറ്റുന്നതിനും വേണ്ടി കെ.ജി.ബി മൂന്നാം ലോകത്തെ സ്വാധീനിച്ച് തങ്ങളുടെ കൂടെ നിര്‍ത്തുന്നതിന് വേണ്ടി ഏത് പരിധിവരെയും പോകുമായിരുന്നു എന്നതിന്‍റെ തെളിവുകൾ പുറത്തു വന്നു.
വര്‍ഷാവര്‍ഷം മോസ്കോയിൽ കൂടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം മൂന്നാം ലോകരാജ്യങ്ങളുടെ പുരോഗതിക്കും കൂടി വഴിതെളിക്കാന്‍ വേണ്ടിയുള്ളതാണെന്നുള്ള പ്രചാരണം കെ.ജി.ബി.യുടെ നേതൃത്വത്തില്‍ റഷ്യ നടത്തിയിരുന്നു. പക്ഷേ യഥാര്‍ത്ഥത്തത്തിൽ അവിടെ സംഭവിച്ചത് തിരിച്ചായിരുന്നു. വെട്ടിനിരത്തലിന്‍റെയും, കുതികാല്‍ വെട്ടിന്‍റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും ഗൂഡാലോചനയായിരുന്നു അവിടെ നടന്നുവന്നിരുന്നത്. 1977ല്‍ ‘മഹത്തായ’ ഒക്ടോബര്‍ വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികം നടക്കുന്ന വേളയിൽ ബ്രഷ്നേവിന്‍റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഭരണ സംവിധാനത്തെ പ്രശംസിക്കാനും, വിപ്ലവ വാര്‍ഷികത്തിന് ആശംസകൾ അറിയിക്കാനുമായി മൂന്നാം ലോകരാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന കെ.ജി.ബി.മേധാവികള്‍, ആ രാജ്യങ്ങളിലെ ഭരണവര്‍ഗത്തിലെ പ്രധാന വ്യക്തികളോട് ആവശ്യപ്പെടുകയും അതിന്‍റെ ഫലമായി മിക്ക രാജ്യങ്ങളും ഒക്ടോബര്‍ വിപ്ലവത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ഈ ആശംസകള്‍ കെ.ജി.ബി നേതൃത്വത്തിൽ റഷ്യയിലെ മാധ്യമങ്ങളിൽ അച്ചടിച്ചുവന്നു. ഒക്ടോബര്‍ വിപ്ലവ ആശംസകൾ തങ്ങളുടെ പ്രവര്‍ത്തനമികവാക്കി ചിത്രീകരിച്ചു അന്നത്തെ FCD യുടെ ചെയര്‍മാൻ രഹസ്യാന്വേഷണ പുരോഗതി നല്‍കുന്ന റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തി പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്കും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും സമര്‍പ്പിച്ചു.
Comments
Post a Comment