അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ അനുവാദത്തോടുകൂടി മാത്രമേ സി.ഐ.എ തങ്ങളുടെ രഹസ്യനീക്കങ്ങള്‍ നടത്തിയിരുന്നുള്ളൂ. ചില ഉന്‍മൂലനപദ്ധതികള്‍ സി.ഐ.എ പദ്ധതിപ്രകാരം ആസൂത്രണം ചെയ്തെങ്കിലും കെ.ജി.ബി. പോലെ പരിശീലനം ലഭിച്ച കൊലയാളികള്‍ സി.ഐ.എ യില്‍ ഇല്ലാത്തതുകാരണം മിക്ക ഉന്‍മൂലന പദ്ധതികളും പരാജയപ്പെടുകയാണുണ്ടായത്. വാട്ടര്‍ഗേറ്റ് കുംഭകോണത്തെ തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ സി.ഐ.എക്ക് എതിരെ നിന്നപ്പോള്‍ അതിന്‍റെ കൂടെ അതിശയോക്തി കലര്‍ന്നതും ഭാവനാത്മകവുമായ അസത്യങ്ങള്‍ കെ.ജി.ബിയുടെ പിന്‍തുണയോടെ അന്നത്തെ ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ഏറ്റവും വലിയ അപസര്‍പ്പക കഥയായിരുന്നു പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകത്തിനുത്തരവാദികള്‍ സി.ഐ.എ ആണെന്നത്.
ലോകവും അമേരിക്കയും ഇന്നും വിശ്വസിച്ചുപോരുന്ന ഒരു കഥയാണ് അത്. ജോണ്‍ എഫ് കെന്നഡിയുടെ മരണത്തിനുത്തരവാദിത്വം സി.ഐ.എ യുടെ തലയില്‍ വച്ച് കെട്ടുന്നതിലൂടെ ഏജന്‍സിയുടെ വിശ്വാസതയും കൂറും ചോദ്യം ചെയ്യാന്‍ കെ.ജി.ബിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്ക് സാധിച്ചു. സ്വന്തം പ്രസിഡന്‍റിനെ വധിച്ചവര്‍ക്ക് ലോകത്ത് ഏത് രാജ്യത്തെ നേതാവിനെയും വധിക്കാനാകുമെന്ന് വരുത്തിതീര്‍ക്കാന്‍ കെ.ജി.ബി ക്ക് കാര്യമായ രീതിയില്‍ കഴിഞ്ഞു. ഈ പ്രചാരണത്തിലൂടെ അമേരിക്കയിലെ തന്നെ രാഷ്ട്രീയക്കാരുടെ അപ്രീതി സി.ഐ.എക്ക് കിട്ടി. അമേരിക്കന്‍ വിരുദ്ധ സ്വേച്ഛാധിപതിയായിരുന്ന ഫിഡില്‍ കാസ്ട്രോയെ സമാനമായരീതിയില്‍ വധിക്കാന്‍ സി.ഐ.എ പദ്ധതി തയ്യാറാക്കിയെന്ന കെ.ജി.ബി യുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം വിജയം കണ്ടു. ഇതിനെ തുടര്‍ന്ന് കെ.ജി.ബി. യുടെ നേതൃത്വത്തില്‍ സി.ഐ.എ ക്ക് എതിരെ നുണപ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ നടന്നു. ലോകത്തെ 45 ഓളം നേതാക്കന്‍മാരെ സമാനമായ രീതിയില്‍ വധിക്കാന്‍ സി.ഐ.എ പദ്ധതിയിട്ടിരുന്നു എന്ന് കെ.ജി.ബി. വ്യാജരേഖകള്‍ ചമച്ചുണ്ടാക്കി. മൂന്നാം ലോകത്തിലെ ഏറ്റവും പ്രശസ്തയായിരുന്ന ഭരണാധികാരിയായിരുന്ന ഇന്ത്യയിലെ ഇന്ദിരാഗാന്ധി പോലും കെ.ജി.ബി. യുടെ അസത്യപ്രചരണത്തില്‍ വീണുപോയി. തന്നെ വധിക്കാന്‍ അമേരിക്കന്‍ ഗൂഢാലോചനയുടെ ഭാഗമായി സി.ഐ.എ ശ്രമിക്കുന്നുവെന്ന് ഇന്ദിരയെക്കൊണ്ട് വിശ്വസിപ്പിക്കാന്‍ കെ.ജി.ബി. ക്ക് കഴിഞ്ഞു. പടിഞ്ഞാറന്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ ജനങ്ങളെ സ്വാധീനിക്കുന്നതിനായി അവിടുത്തെ മാധ്യമങ്ങളെ തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിക്കുക എന്ന ഗൂഢതന്ത്രമായിരുന്നു കെ.ജി.ബി. പയറ്റിക്കൊണ്ടിരുന്നത്. അതില്‍ അവര്‍ നല്ലരീതിയില്‍ വിജയം കൈവരിക്കുകയും ചെയ്തു. പുരോഗമനപരമായ രീതിയിലുള്ള ആശയങ്ങള്‍ എന്നുള്ള രീതിയിലായിരുന്നു തെറ്റായ വിവരങ്ങൾ കെ.ജി.ബി പ്രചരിപ്പിച്ചിരുന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ മാത്രമല്ല അവരുടെ ശത്രുവായ മുതലാളിത്തത്തിന്‍റെ ഭാഗമായ ഭരണവൃത്തങ്ങളെയും റഷ്യയുടെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായ രീതിയിൽ പ്രവര്‍ത്തിക്കുന്നതിൽ നിന്നും തടയിടാനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമായി കെ.ജി.ബി തങ്ങളുടെ പദ്ധതി മുതലാളിത്ത രാഷ്ട്രങ്ങളില്‍ നടപ്പാക്കി. സോവിയറ്റ് റഷ്യ എന്നുള്ളത് സമാധാനവും, സാമൂഹിക പുരോഗതിയും ആഗ്രഹിക്കുന്നവരാണെന്നും, അന്താരാഷ്ട്ര സമാധാനത്തിന്‍റെ വക്താക്കളാണെന്നും, മാനവികതയുടെയും മനുഷ്യത്വത്തിന്‍റെയും മൊത്തക്കച്ചവടക്കാരാണെന്നും, മനുഷ്യരാശിയുടെ ശോഭനമായ ഭാവിക്കുവേണ്ടി പോരാടുന്നവരാണെന്നും നിറം പിടിപ്പിച്ച നുണകൾ സാമ്രാജിത്വ രാഷ്ട്രങ്ങളിലെയും മൂന്നാം ലോകരാഷ്ട്രങ്ങളിലെയും മാധ്യമങ്ങളിൽ കെ.ജി.ബിയുടെ ശ്രമഫലമായി പുറത്തുവന്നു.
കെ.ജി.ബിയുടെ ഈ ഗൂഡപദ്ധതിക്ക് സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളുടെ നിര്‍ലോഭമായ പിന്തുണ ഉണ്ടായിരുന്നു. സോവിയറ്റ് ചേരിയിലെ പ്രബല കക്ഷിയായിരുന്ന ചെക്കോസ്ലോവാക്യയിലെ രഹസ്യ പോലീസായ StB യുടെ വെളിപ്പെടുത്തലുകള്‍ ഈ സമയം നമുക്ക് ഒന്ന് പരിശോധിക്കാം. അമേരിക്കന്‍ വിരുദ്ധ പ്രചാരണ പരിപാടികൾ നടത്താന്‍ വളരെ എളുപ്പമാണെന്നാണ് എസ് ടി ബിയുടെ വെളിപ്പെടുത്തൽ. അതിനുവേണ്ടി നൂതനമായ ഒരു അമേരിക്കന്‍ ഗൂഡപദ്ധതിയെപ്പറ്റി ഇല്ലാത്ത കെട്ടുകഥകൾ ഉണ്ടാക്കി ഏതെങ്കിലും അപ്രധാനമായ പത്രത്തിൽ പോലും കൊടുത്താൽ മതിയാവും. ഇതിനെ ഏറ്റെടുത്ത് മറ്റ് പത്രങ്ങളും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കും. അതിനെതുടര്ന്ന് ജനങ്ങൾ അമേരിക്കയുടെ ഗൂഡപദ്ധതിയെ കുറിച്ചറിഞ്ഞു ഞെട്ടിത്തരിക്കും. വികസ്വര രാഷ്ട്രങ്ങളിലെ ഭരണാധികാരികൾ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പൊട്ടിത്തെറിക്കും. പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടും. അമേരിക്കയെ നീച ശക്തിയാക്കി കാണിക്കാൻ പത്രങ്ങള്‍ മത്സരിക്കും. അതിനെതുടര്ന്ന് മൂന്നാം ലോകരാജ്യങ്ങളില്‍ അമേരിക്കന്‍ എംബസ്സിക്കു നേരെ പ്രക്ഷോഭ സമര ജാഥകൾ നയിക്കപ്പെടും. പ്രകടനക്കാര്‍ അമേരിക്കന്‍ എംബസ്സിയുടെ ചില്ലുജാലകങ്ങൾ കല്ലെറിഞ്ഞു തകര്‍ക്കും.
Comments
Post a Comment