Skip to main content

കിഴക്കൻ ചേരി

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ മധ്യ യൂറോപ്പിലെ സോവിയറ്റ് ചേരിയിലുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലേക്ക് കൂട്ടിചേർത്തു റഷ്യ കൂടുതൽ ശക്തി പ്രാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവര്‍ മൂന്നാം ലോകരാഷ്ട്രങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ തുടങ്ങി. സാമ്രാജിത്വ രാജ്യങ്ങളുടെ ചേരിയിലെ നേതൃസ്ഥാനത്തുള്ള അമേരിക്കക്കെതിരെ ചാരവൃത്തിയും നിരീക്ഷണവും ശക്തമാക്കാന്‍ സോവിയറ്റ് ഭരണകൂടം ശീതയുദ്ധത്തിന് നാന്ദികുറിച്ചുകൊണ്ടു തീരുമാനമെടുത്തു. സ്റ്റാലിന്‍റെ കണ്ണില്‍ ലോകം രണ്ടു ചേരിയായി തിരിഞ്ഞു. മുതലാളിത്ത്വ രാജ്യങ്ങളും, കമ്മ്യുണിസ്റ്റ് രാജ്യങ്ങളും. ഇവര്‍ തമ്മില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പിനും സ്റ്റാലിന്‍റെ ഭാവനയില്‍ സാധ്യമല്ലായിരുന്നു. മൂന്നാം ലോകരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് ഇതര ദേശീയ പ്രസ്ഥാനങ്ങളെല്ലാം റഷ്യയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റലിസ്റ്റ് മുന്നേറ്റങ്ങളായിരുന്നു. സ്റ്റാലിന്‍റെ ഭാഷയില്‍ ദേശീയവാദികളും സാമ്രാജിത്വവാദികളും വര്‍ഗ ശത്രുക്കളായിരുന്നു. 
1947 ലെ ഇന്ത്യൻ സ്വാതന്ത്ര്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ കീഴില്‍ നിന്നും രാഷ്ട്രങ്ങള്‍ സ്വതന്ത്രമാകാന്‍ തുടങ്ങിയതോടുകൂടി സ്റ്റാലിന്‍റെ പിന്‍ഗാമിയായെത്തിയ നികിത ക്രൂഷ്ചേവ് മൂന്നാം ലോകത്തെ പറ്റി കാര്യമായി ചിന്തിച്ച് തുടങ്ങി. വിശ്വ കമ്യൂണിസ്റ്റ് സാമ്രാജ്യം എന്ന ലെനിന്‍റെ സ്വപ്നം ക്രൂഷ്ചേവ് ഏറ്റെടുത്തു. 1956ല്‍ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സ്റ്റാലിന്‍റെ സ്വേച്ഛാധിപത്യ പ്രവണതകളെ തള്ളികളഞ്ഞ ക്രൂഷ്ചേവ്, രണ്ടു ചേരി സിദ്ധാന്തത്തെ വിമര്‍ശിച്ചു. സാമ്രാജ്യത്വ കോളനിയില്‍ നിന്നു സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളെ ഏതുവിധേനയും കൂടെ നിര്‍ത്തണമെന്ന് ക്രൂഷ്ചേവ് പ്രഖ്യാപിച്ചു. ലോക ചരിത്രത്തിലെ പുതിയ അധ്യായം അങ്ങനെ കുറിക്കപ്പെടുകയുണ്ടായി. കിഴക്കന്‍ ചേരിയിലെ ശക്തികള്‍ ലോകത്തിന്‍റെ ഗതിമാറ്റിമറിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി. 1930 മുതല്‍ സോവിയറ്റ് യൂണിയന്‍ വ്യവസായിക രംഗത്ത് നടത്തിയ കുതിച്ചുചാട്ടം കണ്ടു പുതിയതായി സ്വാതന്ത്ര്യം നേടിയ മൂന്നാം ലോക നേതാക്കള്‍ തന്റെ വരുതിക്ക് വരുമെന്ന് ക്രൂഷ്ചേവ് കണക്കുകൂട്ടി. ഇന്നു മുതല്‍ ഒരു മൂന്നാം ലോകരാജ്യവും തങ്ങളെ അടിമപ്പെടുത്തി വെച്ചിരുന്ന സാമ്രാജിത്വ ശക്തികളുടെ മുന്നില്‍ ഒരു സഹായത്തിന് വേണ്ടിയും ഓച്ഛാനിച്ചു നില്‍ക്കേണ്ടതില്ല എന്ന് ക്രൂഷ്ചേവ് ആഹ്വാനിച്ചു. അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും, സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് കിഴക്കന്‍ ചേരി ചെയ്തുകൊടുക്കും. ക്രൂഷ്ചേവിന്‍റെ ഈ വാഗ്ദാനം 1950-60 കാലഘട്ടത്തില്‍ സാമ്രാജിത്വ ശക്തികളയിൽ നിന്നും സ്വാതന്ത്ര്യം നേടിയ മൂന്നാം ലോകത്തിലെ പുതുനേതാക്കള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. 1950 നു ശേഷം കൊളോണിയല്‍ അടിച്ചമര്‍ത്തലില്‍ നിന്നും മോചനം നേടിയ മൂന്നാം ലോകരാജ്യങ്ങള്‍, വളരെ വേഗം തന്നെ സാമ്പത്തിക പുരോഗതിയും വളര്‍ച്ചയും കൈവരിക്കുമെന്ന് എല്ലാവരും കണക്കുകൂട്ടി. ആഫ്രിക്കയിലെ ആദ്യ സ്വതന്ത്ര രാഷ്ട്രമായ ഘാനയിലെ ആദ്യത്തെ പ്രസിഡെന്‍റ് ക്വാമേ നിക്റോമ , തങ്ങളുടെ രാഷ്ട്രത്തിന്‍റെ പിന്നോക്കാവസ്ഥക്ക് കാരണം സാമ്രാജിത്വ ചേരിയുടെ ചൂഷണ ഭരണമായിരുന്നുവെന്ന് അക്കാലത്ത് പരസ്യമായി കുറ്റപ്പെടുത്തി മുന്നോട്ടുവന്നത് ക്രൂഷ്ചേവിന്‍റെ പദ്ധതികള്‍ക്ക് ശക്തി പകര്‍ന്നു. ക്വാമേ നക്രൂമയെ പോലെ നിരവധി നേതാക്കള്‍ സാമ്രാജിത്വ വിരുദ്ധ ചേരിയുടെ മോഹനവാഗ്ദാനങ്ങളില്‍ വീണു. വെള്ളാനകളായ, കാര്യക്ഷമമല്ലാത്ത സോവിയറ്റ് റഷ്യയിലെ ഉരുക്ക് വ്യവസായ ശാലകളും മറ്റും കാട്ടി ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്‍ വ്യാവസായികവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്നുള്ള മിഥ്യാബോധം മൂന്നാം ലോകരാഷ്ട്രങ്ങളില്‍ കുത്തിവെക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞു. ക്രൂഷ്ചേവിന്‍റെ കാലത്ത് താരതമ്യേന ചെറിയ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പോലും സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ വിമാനത്താവളവും, ഭക്ഷ്യസംസ്കരണ ശാല, തടിമില്ല്, ശീതീകരണ ശാല, ആശുപത്രി, പോളിടെക്നിക്, കോളേജ്, ഹോട്ടലുകള്‍, ഭൂമി സര്‍വെ സ്ഥാപനവും കുറെയധികം ഗവേഷണ പദ്ധതികളും സ്ഥാപിച്ചു. 1964 ലെ പ്ലീനത്തില്‍ ക്രൂഷ്ചേവിന്‍റെ മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചു മൂന്നാം ലോകരാജ്യങ്ങളില്‍ റഷ്യയുടെ മേല്‍നോട്ടത്തില്‍ 6000 പദ്ധതികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഈ പദ്ധതികള്‍ മൂന്നാം ലോകരാഷ്ട്രങ്ങളുടെ മേല്‍ റഷ്യയുടെ ആധിപത്യം ഊട്ടിയുറപ്പിച്ചു. റഷ്യന്‍ സാമ്പത്തിക സ്ഥിതിക്ക് വലിയ ഒരു ഭാരം ഈ പദ്ധതികള്‍ ഏല്‍പ്പിച്ചിരുന്നു. എന്നിട്ട് കൂടിയും തങ്ങളുടെ സ്വധീനം മൂന്നാം ലോകരാജ്യങ്ങളില്‍ വേണമെന്ന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിര്‍ബന്ധമായിരുന്നു. സോവിയറ്റ് യൂണിയന്‍ പിന്താങ്ങുന്ന മൂന്നാം ലോകരാജ്യങ്ങളുടെ സഹായത്തോടെ മുതലാളിത്ത രാഷ്ട്രങ്ങളെ തറപ്പറ്റിക്കാനാകുമെന്ന് ക്രൂഷ്ചേവ് കണക്കുകൂട്ടി. ഒരിക്കല്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുകയായിരുന്ന ക്രൂഷ്ചേവ് ഇങ്ങനെ പറയുകയുണ്ടായി. “ഇന്നത്തെ സാഹചര്യത്തില്‍ നിങ്ങള്‍ ഞങ്ങളേക്കാള്‍ സമ്പന്നരാണ്, നാളെ ഞങ്ങള്‍ നിങ്ങളോടൊപ്പം എത്തിയേക്കാം, സമ്പത്തിന്‍റെ കാര്യത്തില്‍ ഭാവിയില്‍ ഞങ്ങള്‍ നിങ്ങളേക്കാള്‍ സമ്പന്നരാകും, അതില്‍ എന്തെങ്കിലും തെറ്റുണ്ടോ?” ക്രൂഷ്ചേവിന്‍റെ അന്നത്തെ ശുഭാപ്തിവിശ്വാസം വെറും അസംബന്ധമായിരുന്നുവെന്ന് ഇന്ന് നമുക്ക് മനസ്സിലായി. ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയുടെ നേതാവായ എനൂറിന്‍ ബെവന്‍റെ കാഴ്ചപ്പാടില്‍ റഷ്യയിലെ അതിവേഗ ദേശാസല്‍ക്കരണവും, ആസൂത്രണവും, സാമ്പത്തിക നവീകരണ മാര്‍ഗങ്ങളും മുതലാളിത്ത വ്യവസ്ഥിതിയെക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നു. സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ പദ്ധതികളുടെ അതിശയോക്തി കലര്‍ന്ന പ്രതീക്ഷകള്‍ അതിനെ പിന്തുണച്ച സാമ്പത്തിക നേട്ടമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനെയെല്ലാം പടിഞ്ഞാറൻ    രാഷ്ട്രങ്ങളുടെ മേല്‍ കിഴക്കൻ ചേരിയുടെ വിജയമായി സോവിയറ്റ് യൂണിയന്‍ വാഴ്ത്തിപ്പാടി.

Comments

Popular posts from this blog

റഷ്യയെ സന്തോഷിപ്പിച്ച സഞ്ജയ് ഗാന്ധിയുടെ മരണ വാർത്ത

ഇടതുപക്ഷ പാതയില്‍ കോണ്‍ഗ്രസിനെ നവീകരിക്കാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ ഇന്ദിരക്ക് സന്ദേശം കൈമാറുകയുണ്ടായി. ജനതാ സര്‍ക്കാരിന്‍റെ അപ്രീതിക്ക് പാത്രമാവാതിരിക്കാനായി ഇന്ദിരയുമായുള്ള എല്ലാവിധ ഔദ്യോഗിക ബന്ധങ്ങളും റഷ്യ വിച്ഛേദിക്കുകയുണ്ടായി. അതിനു പകരമായി ഇന്ദിരയുമായി രഹസ്യ സമ്പര്‍ക്കം പുലര്‍ത്താനായി ഒരു കെ.ജി.ബി ഏജന്‍റിനെ റഷ്യ നിയോഗിക്കുകയുണ്ടായി. ഒരു പത്ര പ്രവര്‍ത്തകന്‍ എന്ന വ്യാജേനയായിരുന്നു കെ.ജി.ബി ഏജന്‍റായിരുന്ന വിക്ടര്‍ നിക്കോള ഇന്ദിരയുമായി ബന്ധപ്പെട്ടിരുന്നത്. വിക്ടര്‍ കെ.ജി.ബിയുടെ ചാരനായിരുന്നുവെന്ന് ഇന്ദിരക്ക് പോലും അിറവില്ലായിരുന്നുവെന്നാണ് മിട്രോഖിൻ രേഖപ്പെടുത്തിയത്. ഇന്ദിരയുടെ ജനപ്രീതിയും സ്വാധീനവും കൂട്ടുന്നതിനായി ഒരു പ്രത്യേക ഫണ്ട് 1977 മേയില്‍ കെ.ജി.ബി അനുവദിക്കുകയുണ്ടായി. 275000 റൂബിളിന്‍റെയായിരുന്നു ആ ഫണ്ട്. 1978 ജനുവരിയില്‍ കോണ്‍ഗ്രസിനെ ഇന്ദിര വീണ്ടും പിളര്‍ത്തി. അവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപപ്പെട്ടു. ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണം വിദേശ സഹായമാണെന്ന് ഇന്ദിര ആരോപിച്ചു. സി.ഐ.എയുടെ ഗൂഢ പദ്ധതിയായിരുന്നു തന്‍റെ ...

ഇന്ദിരയും CPIയും തമ്മിലുള്ള പോരാട്ടം

ഫ്രാന്‍സില്‍ നിന്നും മിറാഷ് വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ദിര തീരുമാനിച്ചു. ഈ തീരുമാനത്തോട് വലിയ വിയോജിപ്പ് ഇടതു പാര്‍ട്ടികള്‍ കാണിച്ചു. ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഇന്ദിര കൈക്കൂലി വാങ്ങിയെന്നായിരുന്നു കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ പ്രധാന ആക്ഷേപം. സി.പി.ഐയെ നിലക്ക് നിര്‍ത്താന്‍ ബ്രഷ്നേവിനോടും സോവിയറ്റ് പ്രതിരോധ മന്ത്രിയോടും ഇന്ദിര നിരന്തരം ആവശ്യപ്പെട്ടു. പക്ഷെ ഇന്ദിരയുടെ ആവശ്യം ആരും ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സി.പി.ഐ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇതിന് പ്രതികാരമെന്ന വണ്ണം സി.പി.ഐ നേതൃത്വം കൊടുത്തുകൊണ്ടിരുന്ന ഇന്തോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റിക് പകരമായി കോണ്‍ഗ്രസ്(ഐ) നേതൃത്വത്തില്‍ ഫ്രണ്ട്സ് ഓഫ് സോവിയറ്റ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. ഇന്ത്യ സോവിയറ്റ് സൗഹൃദത്തിന്‍റെ മൊത്തക്കച്ചവടക്കാരെന്ന സി.പി.ഐയുടെ ഹുങ്ക് പൊളിക്കാന്‍ വേണ്ടിയായിരുന്നു ഇന്ദിരയുടെ ഈ പ്രവര്‍ത്തി. റഷ്യയുടെ ഔദ്യോഗിക സുഹൃത്തുക്കള്‍ എന്നവകാശപ്പെട്ടവരാണ് തനിക്ക് പ്രശ്നമുണ്ടാക്കുന്നതെന്ന് ഇന്ദിര സി.പി.ഐയെ കുറ്റപ്പെടുത്തി അതേപോലെ തന്നെ സി.പി.ഐയുടെ വേള്‍ഡ് പീസ് കൗണ്‍സിലിനു ബദലായും ഒരു...

സിഐഎയുടെ പക്കൽ നിന്നും കാശ് വാങ്ങിയ ഇന്ദിര

കെ.ജി.ബിയുടെ ചരിത്ര പ്രസിദ്ധമായ ഒരു വിജയ പദ്ധതിയായി അവര്‍ എടുത്തുകാട്ടിയിരുന്നത് സി.ഐ.എ നടത്തുന്ന ഇല്ലാത്ത ഗൂഢാലോചനയെപ്പറ്റിയായിരുന്നു. ഇന്ദിരയുടെ സര്‍ക്കാരിനെ പുറത്താക്കാന്‍ സി.ഐ.എ സജീവമായി ശ്രമിക്കുന്നു എന്ന് കെ.ജി.ബി പറഞ്ഞുപരത്തി. അതിനുവേണ്ടി വ്യാജരേഖകളും ചമച്ചു. 1973 നവംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു വിരുന്നില്‍ പങ്കെടുക്കുകയായിരുന്ന ഫിഡിന്‍ കാസ്ട്രോയോട് ഇക്കാര്യം ഇന്ദിര തുറന്നു പറഞ്ഞിരുന്നു." ചിലിയിലെ സാല്‍വഡോര്‍ അലണ്ടേയെപ്പുറത്താക്കിയപ്പോലെ എന്നെയും പുറത്താക്കാന്‍ സി.ഐ.എ ശ്രമിക്കുന്നു. ചിലിക്ക് സമാനമായ രീതിയില്‍ ഇവിടെയും സി.ഐ.എ പദ്ധതികള്‍ നടത്തുന്നു എന്നെ ഉന്‍മൂലനം ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം."ഇന്ദിരയുടെ ഭയത്തിന് ആക്കം കൂട്ടാനായി അലെണ്ടേയ്ക്ക് സംഭവിച്ചത് നിങ്ങള്‍ക്കും സംഭവിച്ചേക്കാമെന്ന് കാസ്ട്രോ ഇടയ്ക്ക് ഇന്ദിരയോട് പറയുന്നുണ്ടായിരുന്നു. "അഗസ്റ്റോ പിനോച്ചിനെ സഹായിച്ച അതേ സി.ഐ.എ ഇവിടേയും നിങ്ങളെ വധിക്കും". കാസ്ട്രോ കൂട്ടിച്ചേര്‍ത്തു പക്ഷെ യഥാര്‍ത്ഥത്തില്‍ അലണ്ടേ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുള്ള വസ്തുത സൗകര്യപൂര്‍വ്വം കാസ്ട്രോ മറ...